എച്ച് എസ് എ ഫിസിക്കൽ സയൻസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിൽ വീണ്ടും കാലതാമസം. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ രണ്ടുമാസത്തിനകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ചിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പരീക്ഷ കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഉദ്യോഗാർഥികളുടെ തീരുമാനം.
സംസ്ഥാനത്ത് നിലവിൽ 362 എച്ച് എസ് എ ഫിസിക്കൽ സയൻസ് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈസ്കൂളുകളിൽ ഫിസിക്സും കെമിസ്ട്രിയും പഠിപ്പിക്കാൻ ആവശ്യമായ അധ്യാപകരുടെ കുറവ് നിലനിൽക്കുന്നതിനിടെയാണ് നിയമന നടപടികൾ വൈകുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.2025 ഓഗസ്റ്റ് 6-നാണ് എച്ച് എസ് എ ഫിസിക്കൽ സയൻസ് പരീക്ഷ നടന്നത്. ഒരു വർഷം പിന്നിടാനിരിക്കെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പുതിയ പരീക്ഷ നടത്തുന്നതിനോ നിലവിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനോ സ്റ്റേ ഓർഡറുകളൊന്നും നിലവിലില്ലെന്നാണ് ഉദ്യോഗാർഥികളുടെ വാദം.
ഇതേ തുടർന്നാണ് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. രണ്ടുമാസത്തിനകം ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിർദേശം. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും പി.എസ്.സി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി.അതേസമയം, യോഗ്യത സംബന്ധിച്ച ചില സാങ്കേതിക പ്രശ്നങ്ങളാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകാൻ കാരണമെന്ന് പി.എസ്.സി വിശദീകരിക്കുന്നു. എന്നാൽ ഈ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും നിയമന നടപടികൾ ഇനിയും വൈകിയാൽ കോടതിയെ വീണ്ടും സമീപിക്കുമെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
