സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി സർക്കാർ. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുക.ഇന്നലെ മാത്രം 105 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു. വയറിളക്കം ബാധിച്ച ഒരാളും ഷിഗല്ല ബാധിച്ച ഒരാളും ഡെങ്കിപ്പനി ബാധിച്ച രണ്ടുപേരുമാണ് മരിച്ചത്. ഈ മാസം മാത്രം ഷിഗല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 91 ആയി ഉയർന്നു.
പനി ബാധിച്ച് ഇന്നലെ മാത്രം 12,191 പേരാണ് ചികിത്സ തേടിയത്. ഒരാൾക്ക് ജപ്പാൻ ജ്വരവും 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി കേസുകൾ വരും ദിവസങ്ങളിൽ വീണ്ടും വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.ഷിഗല്ല പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്ന കേന്ദ്രങ്ങളും കുടിവെള്ള സ്രോതസ്സുകളും കേന്ദ്രീകരിച്ചാണ് പരിശോധന. രോഗവ്യാപനം മുൻനിർത്തി പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
