കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്നും പത്ത് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കാണാതായി. കരിപ്പൂർ വിമാനത്താവള പരിസരങ്ങളിൽ നിന്നും കളഞ്ഞ് കിട്ടി നാട്ടുകാർ സ്റ്റേഷനിൽ ഏൽപ്പിച്ച പത്ത് പവനോളം സ്വർണാഭരണങ്ങളാണ് കാണാതായത്. പല തവണകളായി ലഭിച്ച ഈ സ്വർണം 2018 മുതൽ കരിപ്പൂർ സ്റ്റേഷനിൽ സൂക്ഷിച്ച് വരികയായിരുന്നു. എന്നാൽ ഈ സ്വർണമെല്ലാം നഷ്ടമായി. കഴിഞ്ഞ വർഷമാണ് മോഷണം എന്നാണ് ലഭിക്കുന്ന വിവരം.ഈ വർഷം ഫെബ്രുവരിയിലാണ് സ്വർണ്ണാഭരണങ്ങൾ സ്റ്റേഷനിൽ നിന്നും കാണാനില്ലെന്ന വിവരം രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുകയും ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തത്.
മോഷണത്തിന് പിന്നില്‍ സ്റ്റേഷനില്‍ മുമ്പ് ജോലി ചെയ്തിരുന്ന ഒരു പ്രധാന ഉദ്യോഗസ്ഥന്‍ തന്നെയാണെന്നാണ് പ്രാഥമിക വിവരങ്ങള്‍. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയെന്ന സൂചനകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വർണം തിരികെ വെച്ച് മോഷണം ഇല്ലാതാക്കാൻ സേനയിലെ ചിലർ തന്നെ ശ്രമിച്ചതായും വിവരമുണ്ട്. എന്നാൽ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ എതിർത്തതോടെ ആ ശ്രമം പരാജയപ്പെട്ടു. ഇതോടെയാണ് മോഷണം പുറം ലോകമറിഞ്ഞത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ് പി മലപ്പുറം എസ്പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ പോലീസിന്റെ തന്നെ മോഷണത്തിൽ സേനക്കുള്ളിൽ അമർഷം പുകയുകയാണ്
