സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം. മഴക്കാലപൂർവ ശുചീകരണത്തിലും വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിലും ഗുരുതര പാളിച്ചയുണ്ടായെന്നാണ് വിമർശനം. ഇന്നലെ മാത്രം 11,534 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. പനി ബാധിച്ച് മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു.പനി ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്നതിനിടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്.
അതേസമയം, നിപ വൈറസ് ഭീഷണി സംസ്ഥാനത്ത് തുടരുകയാണ്. ഷിഗല്ലയ്ക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾ കൂടുതൽ ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വയനാട് കൽപ്പറ്റയിൽ ഇന്നലെ മരിച്ച പത്ത് വയസുകാരന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് പാലക്കാട് ഒറ്റപ്പാലം സ്വദേശിയും മരിച്ചു. എറണാകുളത്ത് ഇൻഫ്ലുവൻസ മരണവും റിപ്പോർട്ട് ചെയ്തു. പാലക്കാട് രണ്ട് പേർ കോളറ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. രോഗവ്യാപന സാഹചര്യം നിരന്തരം വിലയിരുത്തുന്നുണ്ടെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടണമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
