സംസ്ഥാനത്തെ മദ്യനയത്തിൽ കാതലായ മാറ്റങ്ങൾ വരുമെന്ന് എക്സൈസ് മന്ത്രി എം ലിജു. മദ്യവർജനം നയമാക്കി എടുക്കും.സ്കൂളുകൾ കേന്ദ്രീകരിച്ച് ആന്റി നർക്കോട്ടിക് ആക്ഷൻ പ്ലാൻ നടപ്പാക്കുമെന്നുംസമൂഹത്തിലെ എല്ലാ വിഭാഗത്തെയും വിശ്വാസത്തിലെടുത്തും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയും മദ്യനയം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലെ മദ്യനയത്തിലെ പാളിച്ചകൾ തിരുത്തും. ബാറുകളുടെ സമയം സംബന്ധിച്ച് തൊഴിലാളികളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫിലും വിശദമായ ചർച്ചകൾ നടത്തുമെന്ന് എം ലിജു പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ മദ്യനയമാകില്ല യുഡിഎഫിന്റേത്. പൂർണമായും മാറ്റങ്ങൾ ഉണ്ടാകും. പൊതുജനങ്ങളുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും മദ്യനയം നടപ്പാക്കുക. അതിന്റെ ചർച്ചകൾ ആരംഭിക്കുന്നതേയുള്ളൂ. നിലവിൽ എക്സൈസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയത് വകുപ്പിലെ കാര്യങ്ങൾ അറിയാനാണ് എന്ന് മന്ത്രി പറഞ്ഞു. യുഡിഎഫിലും മുഖ്യമന്ത്രിയുമായും വിശദമായി ചർച്ച നടത്തേണ്ടതുണ്ട്. ലഹരി വിരുദ്ധ പോരാട്ടം ശക്തമാക്കുമെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
ഗവർണറുടെ നയപ്രഖ്യാപനത്തിൽ മദ്യനയവുമായി ബന്ധപ്പെട്ട സൂചനകളുണ്ട്. എക്സൈസ് വകുപ്പിനെ പരിവർത്തനം ചെയ്യണം. കേരളത്തിന്റെ സാമൂഹിക ആവശ്യങ്ങളെ ചർച്ച ചെയ്യുന്ന മദ്യനയമാകും ഉണ്ടാവുക. അടുത്ത ദിവസം മുതൽ തൊഴിലാളി സംഘടനകളുമായും ചർച്ചകൾ ആരംഭിക്കും. നിലവിൽ ബാറുകളുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട് തൊഴിലാളികളുടെ അഭിപ്രായം കൂടി തേടും. അതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം ഉണ്ടാവുക എന്നും മന്ത്രി എം ലിജു വ്യക്തമാക്കി. കള്ള് വ്യവസായം സംരക്ഷിക്കുന്നതിന് പ്രത്യേക ഇടപെടലുകൾ ഉണ്ടാകും എന്നും എക്സൈസ് മന്ത്രി പറഞ്ഞു.
