മദ്യനയം നിലവിൽ വരുന്നതിന് മുൻപ് വിൽപ്പനയ്ക്കായി ഏതെങ്കിലും മദ്യ കമ്പനി സമീപിച്ചാലും രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്ന വ്യവസ്ഥ ധനബില്ലിൽ നിന്ന് ഒഴിവാക്കില്ലെന്നും, എന്നാൽ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ വിൽപ്പനയ്ക്ക് അനുമതി നൽകില്ലെന്നുമാണ് മന്ത്രിയുടെ നിലപാട്.വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയുടെ പൂർണ ഉത്തരവാദിത്വം ധനമന്ത്രിക്കാണെന്നും എക്സൈസ് മന്ത്രി ബിഗ് ടിവിയോട് പറഞ്ഞു. മുഖ്യമന്ത്രി സ്വീകരിച്ച നിലപാടും ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ധനബിൽ നിയമമായതിന് ശേഷം ഏതെങ്കിലും മദ്യ കമ്പനികൾ രജിസ്ട്രേഷനായി സമീപിക്കുകയും അപേക്ഷ എക്സൈസ് വകുപ്പ് നിരസിക്കുകയും ചെയ്താൽ കമ്പനികൾ നിയമനടപടിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം സർക്കാരിനെ പുതിയ രാഷ്ട്രീയ വിവാദത്തിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.ഇതിനിടെ പുതിയ മദ്യനയം എത്രയും വേഗം രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ഇതുസംബന്ധിച്ച് തുടർനിലപാട് ചർച്ച ചെയ്യാൻ യുഡിഎഫ് യോഗം അടുത്ത ആഴ്ച ചേരും.
