വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനോട് കൂടുതൽ വ്യക്തത തേടാൻ എമ്പവേർഡ് കമ്മിറ്റി. സെബിയെ അറിയിച്ച എംഎസ്‌സി-വിഴിഞ്ഞം ഓഹരി കൈമാറ്റ ധാരണയുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ടാണ് കമ്മിറ്റി ആവശ്യപ്പെടുന്നത്. റിപ്പോർട്ട് വിലയിരുത്തിയ ശേഷമുള്ള മറുപടിയാണ് സംസ്ഥാന മന്ത്രിസഭ പരിഗണിക്കുക.
ഓഹരി കൈമാറ്റത്തിന്റെ പരമാവധി ശതമാനം, എംഎസ്‌സിയുടെ ബോർഡ് പ്രാതിനിധ്യം, പ്രവർത്തനാവകാശം, പ്രത്യേക വാണിജ്യ അവകാശങ്ങൾ, ചരക്കുനീക്കത്തിന് മുൻഗണന ലഭിക്കുമോയെന്നത് തുടങ്ങിയ വിഷയങ്ങളിൽ വിശദീകരണം നൽകാനാണ് അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുക. സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ ഓഹരി കൈമാറ്റ നടപടികൾ ആരംഭിച്ചതിന്റെ സാഹചര്യവും പരിശോധിക്കും.
2015-ലെ കരാർ പ്രകാരം, തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയായാൽ 74 ശതമാനം വരെ ഓഹരി കൈമാറ്റം ചെയ്യാൻ അദാനി ഗ്രൂപ്പിന് അവകാശമുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണത്തിനാവശ്യമായ നിക്ഷേപം കണ്ടെത്തുന്നതിനായാണ് എംഎസ്‌സിയുമായി ഓഹരി കൈമാറ്റം തീരുമാനിച്ചതെന്നും കമ്പനി വിശദീകരിക്കുന്നു.
അതേസമയം, ഇത്തരമൊരു ഓഹരി കൈമാറ്റത്തിന് സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമായിരുന്നുവെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിക്രമം പാലിക്കപ്പെട്ടില്ലെന്നതാണ് ഇപ്പോഴത്തെ വിവാദത്തിന് കാരണം.കരാർ പ്രകാരം ഒരു കമ്പനിക്കും കുത്തകാവകാശം അനുവദിക്കരുതെന്ന വ്യവസ്ഥയും സർക്കാർ പരിശോധിക്കുന്ന പ്രധാന വിഷയങ്ങളിലൊന്നാണ്. എംഎസ്‌സിക്ക് പ്രത്യേക വാണിജ്യ ആനുകൂല്യങ്ങളോ കുത്തക സ്വഭാവമുള്ള അവകാശങ്ങളോ ലഭിക്കുന്ന സാഹചര്യമുണ്ടെങ്കിൽ അത് അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
അതേസമയം, തമിഴ്നാട്ടിലെ എന്നൂർ തുറമുഖത്തിന്റെ മാതൃകയാണ് വിഴിഞ്ഞത്തും ലക്ഷ്യമിടുന്നതെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. അവിടെ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ടെങ്കിലും മറ്റ് ഷിപ്പിങ് കമ്പനികൾക്കും തുറമുഖം ഉപയോഗിക്കാൻ അവസരമുണ്ടെന്നും, വിഴിഞ്ഞത്തും അതേ മാതൃക തുടരുമെന്നുമാണ് കമ്പനിയുടെ വാദം.സർക്കാരിന് താൽപര്യമില്ലെങ്കിൽ ഓഹരി കൈമാറ്റത്തിൽ നിന്ന് പിന്മാറാൻ തയ്യാറാണെന്ന നിലപാടും അദാനി ഗ്രൂപ്പ് അറിയിക്കുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തിൽ ഓഹരി കൈമാറ്റം റദ്ദാക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. നിയമപരവും കരാർപരവുമായ എല്ലാ വശങ്ങളും പരിശോധിച്ചുള്ള എമ്പവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ട് മന്ത്രിസഭ ചർച്ച ചെയ്ത ശേഷമാകും സംസ്ഥാനത്തിന്റെ അന്തിമ തീരുമാനം.
