തൃശ്ശൂരിലെ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്സിങ് സമരവുമായി ബന്ധപ്പെട്ട് നടന്ന നിർണായക ചർച്ചയിൽ തീരുമാനമായില്ല. അന്തിമ തീരുമാനം ആരോഗ്യമന്ത്രിക്ക് വിടാൻ ചർച്ചയിൽ ധാരണയായി.തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലാണ് ആശുപത്രി മാനേജ്മെന്റും യുഎൻഎ ഭാരവാഹികളും ചർച്ച നടത്തിയത്. ശമ്പള വർധനയിൽ വിശദമായ ചർച്ച നടന്നെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ചർച്ചയിലെ വിവരങ്ങൾ ആരോഗ്യമന്ത്രിയെ നേരിൽ കണ്ട് ധരിപ്പിക്കാൻ ആശുപത്രി മാനേജ്മെന്റും യുഎൻഎ നേതൃത്വവും സംയുക്തമായി തീരുമാനിച്ചു. ആരോഗ്യമന്ത്രിയുമായി അന്തിമ ചർച്ച നടത്തിയ ശേഷമാകും തുടർനടപടികൾ തീരുമാനിക്കുക.
തൊഴിൽമന്ത്രിയെയും മുഖ്യമന്ത്രിയെയും കണ്ട് പ്രശ്നപരിഹാരത്തിനായുള്ള തുടർചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനമായി.നഴ്സിങ് സമരത്തിൽ അന്തിമ തീരുമാനത്തിന് ഇനി സർക്കാരിന്റെ ഇടപെടലാണ് നിർണായകമാകുക.വേതനവർധന ആവശ്യപ്പെട്ട് മറ്റ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സമരം നേരത്തെ സമവായത്തിലെത്തിയിരുന്നു. അമല, ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റ് വഴങ്ങാതെ വന്നതോടെ യു എൻ എ സമരം കടുപ്പിച്ചു. സമ്പൂര്‍ണ പണിമുടക്കിലേക്ക് കടക്കുമെന്ന യുഎൻഎയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മാനേജ്മന്റ് നിലപാടില്‍ അയവ് വരുത്തുകയായിരുന്നു. തുടർന്നാണ് ഇന്ന് ചർച്ച നടന്നത്.
