തൃശ്ശൂർ അമല, ജൂബിലി മിഷൻ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനവർധന സമരത്തിൽ ഇന്ന് നിർണായക ചർച്ച. വൈകിട്ട് അഞ്ച് മണിക്ക് സെക്രട്ടേറിയറ്റിൽ തൊഴിൽ, ആരോഗ്യ മന്ത്രിമാർ നഴ്‌സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും പ്രതിനിധികളുമായി ചർച്ച നടത്തും.ലേബർ കോഡ് നിലനിൽക്കുന്നതിനാൽ വേതനം നിശ്ചയിക്കുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സർക്കാർ നീക്കം. നഴ്സുമാർക്കും മാനേജ്മെന്റ്കൾക്കും തർക്കങ്ങൾ ഇല്ലാത്ത തരത്തിൽ അടിസ്ഥാന വേതനം നിശ്ചയിക്കാനാണ് ഇന്നത്തെ ചർച്ച മുൻകൈയെടുക്കുക.107 മത്തെ ദിവസം എത്തിനിൽക്കെയാണ് തൊഴിൽ മന്ത്രിയുമായുള്ള നിർണായക ചർച്ച. സമരത്തിന് പരിഹാരം കാണാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം വലിയ പ്രതീക്ഷയാണ് സമരക്കാർക്ക് നൽകുന്നത്.
ചർച്ചയ്ക്ക് മുന്നോടിയായി കേന്ദ്ര ലേബർ കോഡിന്റെ പരിധിക്കുള്ളിൽ സംസ്ഥാനത്തിന് സ്വീകരിക്കാവുന്ന നിയമപരമായ മാർഗങ്ങൾ തൊഴിൽ, നിയമ വകുപ്പ് സെക്രട്ടറിമാർ പരിശോധിക്കും. ആരോഗ്യ മന്ത്രിയും തൊഴിൽ മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഔദ്യോഗിക ചർച്ച നടക്കുക.അടിസ്ഥാന ശമ്പളം സർക്കാർ നിശ്ചയിച്ച് ഉത്തരവിറക്കിയാൽ അത് അംഗീകരിക്കാമെന്ന നിലപാടാണ് അമല, ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റുകൾ കഴിഞ്ഞ ദിവസം അറിയിച്ചത്. അതിനിടെ വിശ്വാസികളെ ഇറക്കി സമരത്തെ പ്രതിരോധിക്കാനുള്ള നീക്കം തൃശൂർ അതിരൂപതയും തുടങ്ങി. സമരം അതിരൂപതക്കെതിരെയാണ് എന്ന് ചിത്രീകരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്
