ഷിഗല്ല കേസുകളുടെ ഔദ്യോഗിക കണക്ക് പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് 146 കേസുകൾ. 5 ഷിഗല്ല മരണം റിപ്പോർട്ട് ചെയ്തു.മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം സംഭവിച്ചതെന്നും കോഴിക്കോട്ട് ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോർട്ട് ചെയ്യാത്ത ജില്ല.ശുചീകരണ പ്രവർത്തനങ്ങളിൽ സംഭവിച്ച പാളിച്ചയാണ് പകർച്ചാവ്യാധികൾ കൂടാൻ കാരണമായത്.തിരഞ്ഞെടുപ്പ് കാരണം പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടെന്നും അതിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുള്ള വിവിധ കാര്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സർക്കാർ ഹൈപവർ കമ്മിറ്റി രൂപീകരിച്ചു. ഡോ. എസ്.എസ്. ലാൽ ഹെെ പവർ കമ്മിറ്റിയുടെ ചെയർമാനാകും. പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് കോർഡിനേറ്ററാകും.പകർച്ചവ്യാധി കലണ്ടർ തയ്യാറാക്കുകയാണ് ഉന്നതാധികാര സമിതിയുടെ ആദ്യ ജോലി.ശേഷം മരുന്നിന്റെ ലഭ്യതയടക്കം ഉറപ്പാക്കും, ജില്ലാതലങ്ങളിൽ ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
