ഒരു ഗായികയുടെ ശബ്ദം ഒരു ഭാഷയുടെ സാംസ്കാരിക ഓർമയായി മാറുന്നത് അപൂർവമാണ്. മലയാളത്തിൽ അത്തരമൊരു സ്ഥാനം നേടിയ ശബ്ദമാണ് എസ്. ജാനകിയുടേത്. പ്രണയത്തിനും വിരഹത്തിനും മാതൃസ്നേഹത്തിനും ഭക്തിക്കും പ്രകൃതിക്കും ഒരുപോലെ ജീവൻ നൽകിയ ആ സ്വരം പതിറ്റാണ്ടുകളായി മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ്. ലതാ മങ്കേഷ്കറിന് ശേഷം ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായികയെന്ന വിശേഷണത്തോടെ 17 ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങളാണ് ജാനകി സംഗീതാസ്വാദകർക്ക് സമ്മാനിച്ചത്. തെലുങ്കിന് ശേഷം ഏറ്റവും കൂടുതൽ ഗാനങ്ങൾ ജാനകി ആലപിച്ചതും മലയാളത്തിലായിരുന്നു.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പള്ളപ്പട്ടലയിൽ സിസ്തല ശ്രീരാമമൂർത്തിയുടെയും സത്യവതിയുടെയും മകളായി ജനിച്ച ജാനകിക്ക് സംഗീതത്തിന്റെ ആദ്യപാഠങ്ങൾ പകർന്നത് നാദസ്വര വിദ്വാൻ പൈദിസ്വാമിയായിരുന്നു. റേഡിയോയിൽ കേട്ട ലതാ മങ്കേഷ്കറുടെ ഗാനങ്ങൾ അനുകരിച്ച് പാടിയിരുന്ന ജാനകിയുടെ കഴിവ് തിരിച്ചറിഞ്ഞത് അമ്മാവൻ ചന്ദ്രശേഖറാണ്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് 1956-ൽ എ.വി.എം. സ്റ്റുഡിയോയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ജാനകി തിരഞ്ഞെടുക്കപ്പെട്ടത്.
1957-ൽ വിധിയിൽ വിളയാട്ട് എന്ന പുറത്തുവരാത്ത തമിഴ് ചിത്രത്തിനായിരുന്നു ആദ്യ ഗാനം ആലപിച്ചത്.എന്നാൽ അതേ വർഷം തന്നെ തന്നെ മഗ്ദലന മറിയം എന്ന തമിഴ് ചിത്രത്തിനായി പാടിയ ഗാനമാണ് ആദ്യമായി പുറത്തുവന്നത്.തൊട്ടുപിന്നാലെ അതേവർഷം ആറുഭാഷകളിൽ ഗാനങ്ങൾ റെക്കോർഡ് ചെയ്തു. മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിനായി ഇരുൾ മൂടുകയോ എൻ വാഴ്വിൽ… എന്ന ഗാനമാണ് ആ വർഷം തന്നെ മലയാളത്തിൽ ആദ്യം പാടിയത്. 17 ഭാഷകൾ. 48,000 ഗാനങ്ങൾ. മറ്റാർക്കും തിരുത്താനാകാത്ത ചരിത്രമാണ് പിന്നാലെ സംഭവിച്ചത്. എം.എസ്. ബാബുരാജ്, ദേവരാജൻ മാസ്റ്റർ, എ.ടി. ഉമ്മർ, കെ. രാഘവൻ, ശ്യാം, ജോൺസൺ, രവീന്ദ്രൻ, വിദ്യാസാഗർ തുടങ്ങി തലമുറകളിലെ സംഗീതസംവിധായകരോടൊപ്പം അവർ സൃഷ്ടിച്ച ഗാനങ്ങൾ ഇന്നും കാലാതീതമാണ്.
‘തളിരിട്ട കിനാക്കൾ’, ‘സൂര്യകാന്തി’, ‘ഒരു മയിൽപ്പീലിയായ്’, ‘രാഗേന്ദു കിരണങ്ങൾ’, ‘ആരാരോ ആരിരാരോ’, ‘ഉണരുണരൂ ഉണ്ണിപ്പൂവേ’, ‘തുമ്പീ വാ’ തുടങ്ങി തലമുറകളെ സ്പർശിച്ച അനേകം ഗാനങ്ങൾ എസ്. ജാനകിയുടെ ശബ്ദത്തിലൂടെ അനശ്വരമായി.
കേരള സർക്കാർ മികച്ച പിന്നണിഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എസ്. ജാനകിക്ക് 11 തവണ നൽകി. ദേശീയ ചലച്ചിത്ര പുരസ്കാരവും നിരവധി തവണ അവർ സ്വന്തമാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായി ഡസൻകണക്കിന് സംസ്ഥാന പുരസ്കാരങ്ങളും അവരുടെ നേട്ടങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു.രാജ്യത്തിന്‍റെ ആദരം ഏറെ വൈകി 2013ലാണ് പത്മഭൂഷൺന്റെ രൂപത്തിൽ ജാനകിയിലേയ്ക്ക് എത്തിയത്.എന്നാൽ തന്നെക്കാൾ അർഹതയുള്ളവർക്ക് കിട്ടിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് ആ പത്മഭൂഷൺ ജാനകി നിരസിച്ചു
സംഗീതത്തിനപ്പുറം എസ്. ജാനകിയുടെ ജീവിതം വളരെ ലളിതമായിരുന്നു. ചെറുപ്പം മുതൽ പരിചയമുണ്ടായിരുന്ന രാമപ്രസാദിനെയാണ് വിവാഹം കഴിച്ചത്. സംഗീതയാത്രകളിലെല്ലാം അദ്ദേഹത്തിന്റെ പിന്തുണയും സാന്നിധ്യവും ഉണ്ടായിരുന്നു. ഭർത്താവിന്റെ വിയോഗവും പിന്നീട് മകൻ മുരളീകൃഷ്ണയുടെ മരണവും ജാനകിയെ ആഴത്തിൽ ബാധിച്ചു.ജീവിതത്തിന്റെ അവസാനഘട്ടത്തിൽ മൈസൂരുവിലായിരുന്നു താമസം. പൊതുപരിപാടികളിൽ അപൂർവമായേ പങ്കെടുത്തിരുന്നുള്ളൂ. എന്നാൽ സംഗീതത്തിൽ നിന്ന് ഒരിക്കലും അവർ അകന്നില്ല. പുതിയ തലമുറയിലെ ഗായകരുടെ ഗാനങ്ങൾ കേൾക്കുകയും സംഗീതത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കുകയും ചെയ്യുന്നത് അവരുടെ ദിനചര്യയുടെ ഭാഗമായിരുന്നു.
മലയാളികൾക്ക് എസ്. ജാനകി ഒരു ഗായിക മാത്രമല്ല, ജീവിതത്തിലെ ഓരോ വികാരത്തിനും ഒപ്പമുണ്ടായിരുന്ന ശബ്ദമാണ്. അമ്മ കുഞ്ഞിനെ ഉറക്കുമ്പോൾ കേൾക്കുന്ന താരാട്ടും, പ്രണയത്തിന്റെ ആദ്യ ഓർമ്മയും, വിരഹത്തിന്റെ നിശ്ശബ്ദതയും, ഭക്തിയുടെ ആത്മീയതയും, മഴയുടെ സംഗീതവുമെല്ലാം ആ ശബ്ദവുമായി ചേർന്നുനിൽക്കുന്നു.അതുകൊണ്ടുതന്നെ എസ്. ജാനകിയുടെ ഗാനങ്ങൾക്ക് കാലം ബാധകമല്ല. പുതിയ തലമുറകൾ വരും, സംഗീതത്തിന്റെ രീതികൾ മാറും, സാങ്കേതികവിദ്യ പുരോഗമിക്കും. പക്ഷേ ഒരു മലയാളി “തുമ്പീ വാ…”, “ആരാരോ ആരിരാരോ…”, അല്ലെങ്കിൽ “നാഥാ നീ വരും കാലൊച്ച…” കേൾക്കുമ്പോൾ ആ ശബ്ദം വീണ്ടും പുതിയതായി അനുഭവപ്പെടും.ചില ശബ്ദങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നു. ചിലത് മനുഷ്യരുടെ ഓർമ്മയിൽ ജീവിക്കുന്നു. എസ്. ജാനകിയുടെ ശബ്ദം ആ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്നതാണ്.
അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ ഭാഷയുടെയും തലമുറകളുടെയും അതിരുകൾ മറികടന്ന് ഇന്ത്യൻ സംഗീതലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച എസ്. ജാനകിയുടെ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ മനസ്സിൽ അതേ മാധുര്യത്തോടെ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
