ജമ്മു-കശ്മീരിലെ ഷോപ്പിയാനിൽ ദിവസങ്ങളായി തുടരുന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ സുരക്ഷാസേനയ്ക്ക് വലിയ വിജയം. ലഷ്കർ-ഇ-തൊയ്ബയുടെ പ്രമുഖ കമാൻഡറായ സാക്കിർ ഗനായ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹത്തോടൊപ്പം ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന കണ്ടെടുത്തു.
ജൂലൈ 3-ന് സിസിടിവി ദൃശ്യങ്ങളിൽ രണ്ട് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഷോപ്പിയാനിലെ സെയ്ദ്പോറ മേഖലയിലെ തോട്ടങ്ങൾ കേന്ദ്രീകരിച്ച് സൈന്യം, ജമ്മു-കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായി വിപുലമായ തെരച്ചിൽ ആരംഭിച്ചത്. അഞ്ച് ദിവസം നീണ്ട ഓപ്പറേഷനൊടുവിലാണ് സാക്കിർ ഗനായെ വധിക്കാൻ സുരക്ഷാസേനയ്ക്ക് സാധിച്ചത്.
സുരക്ഷാ ഏജൻസികളുടെ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഭീകരരിൽ ഒരാളായിരുന്ന സാക്കിർ ഗനായ് ‘A++’ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു ഭീകരനായ ലത്തീഫ് ഭട്ടിനെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും രക്ഷപ്പെടാനുള്ള എല്ലാ സാധ്യതാ വഴികളും അടച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
