കേരളവും തമിഴ്നാടും പശ്ചിമബംഗാളുമായിരുന്നു പി എം ശ്രീ സ്കൂൾ പദ്ധതിയിൽ നിന്നു വിട്ടു നിന്ന സംസ്ഥാനങ്ങൾ. തമിഴ്നാട് കഴിഞ്ഞ വർഷം കരാറിൽ ഒപ്പിടുമെന്ന് കത്ത് നൽകിയെങ്കിലും പിന്നീട് പിന്മാറി. പശ്ചിമബംഗാളും പദ്ധതിയുടെ ഭാഗമാകാതെ ഉറച്ചുനിൽക്കുകയായിരുന്നു. ഇപ്പോൾ ബിജെപി ഭരണം വന്നതോടെ ആ സ്ഥിതി മാറി. ഇനി തമിഴ്നാട് മാത്രമാണ് ശേഷിക്കുന്നത്. തമിഴ്നാടിന്‍റെ കാര്യത്തിൽ ഡിഎംകെ തുടർന്നത്ര എതിർപ്പ് വിജയ് തുടരുമോ എന്നതിൽ എല്ലാവർക്കും സംശയമുണ്ട്.
സിപിഐയുടെ എതിർപ്പ് തുടരുമ്പോൾ തന്നെയാണ് പദ്ധതിയിൽ ഒപ്പിടാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്‍റെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. മരവിപ്പിക്കണം എന്നു പിന്നീട് കത്ത് നൽകി. പക്ഷേ ഒപ്പിട്ടുകഴിഞ്ഞതിൽ നിന്ന് പിന്മാറാൻ കഴിയില്ല എന്നാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറയുന്നത്. പിന്മാറിയാൽ 2000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ സാഹചര്യത്തിൽ കേരളവും പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോവുകയാണെന്ന് ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു.
എൽഡിഎഫ് ഭരിക്കുമ്പോൾ കടുത്ത വിമർശനം ഉയർത്തിയ മുസ്ലിം ലീഗിന് തന്നെയാണ് പദ്ധതി നടപ്പാക്കാനുള്ള ചുമതല. കഴിഞ്ഞ ഏഴു പതിറ്റാണ്ടിലെ വിദ്യാഭ്യാസ രീതിയിൽ നിന്ന് സമ്പൂർണമായ മാറ്റമാണ് പിഎം ശ്രീ വരുമ്പോൾ ഉണ്ടാകുന്നത്. ഇതുവരെ വിദ്യാഭ്യാസം സംസ്ഥാനമാണ് തീരുമാനിച്ചിരുന്നതെങ്കിൽ പിഎം ശ്രീ സമ്പൂർണമായും കേന്ദ്ര പദ്ധതിയാണ്. രാജ്യമെങ്ങുമുള്ള 14,500 സ്കൂളുകളുടെ നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതിയാണ് പിഎം ശ്രീ സ്കൂൾ. സംസ്ഥാന വിഷയമായ സ്കൂളുകളുടെ നിയന്ത്രണം കേന്ദ്രത്തിലേക്കു പോകും എന്നതാണ് കേരളം ഒപ്പിടാതിരുന്നതിനു കാരണം. സംസ്ഥാനത്തെ സ്കൂളുകളിൽ ബഹൂഭൂരിപക്ഷവും ഈ നിലവാരത്തിലേക്കു നേരത്തെ തന്നെ മാറിയിരുന്നു എന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനിൽക്കൽ. പക്ഷേ, സമഗ്ര ശിക്ഷാ അഭിയാൻ ഉൾപ്പെടെയുള്ള പദ്ധതികളുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചതോടെ വഴങ്ങുകയല്ലാതെ മറ്റൊരു മാർഗവും കേരളത്തിന് ഉണ്ടായിരുന്നില്ല. അങ്ങനെ എൽഡിഎഫ് ഒപ്പിടുകയും മരവിപ്പിക്കുകയും ചെയ്തത് യുഡിഎഫ് മുൻപോട്ടു കൊണ്ടുപോവുകയാണ്.
ശരിക്കും 2022 സെപ്റ്റംബറിൽ ആരംഭിച്ചതാണ് പിഎം ശ്രീ സ്കൂൾ പദ്ധതി. ഈ പദ്ധതിയിൽ 6445 സ്കൂളുകൾ നിലവിൽ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. അവിടെയൊക്കെ നിർമാണ പ്രവർത്തനങ്ങൾ പലഘട്ടങ്ങൾ പിന്നിട്ടു. ഓരോ ബ്ലോക്കിലും ഓരോ ഗവൺമെന്‍റ് സ്കൂളുകൾ മാതൃകാപരമായി വികസിപ്പിക്കുന്നതാണ് പദ്ധതി. ഈ മാതൃകയിലേക്ക് മറ്റു സ്കൂളുകൾ മാറണമെന്നും പദ്ധതിയുടെ കരടിൽ പറയുന്നു. പിഎം ശ്രീ സ്കൂൾ ആയി തെരഞ്ഞെടുക്കപ്പെടുന്നവ മാത്രമല്ല മറ്റുള്ളവയും ഈ വിശാല പദ്ധതിയുടെ പരിധിയിൽ വരും. ഏറെക്കുറെ എല്ലാ സ്കൂളുകളും കേന്ദ്ര നിയന്ത്രണത്തിലേക്ക് എത്തുന്നതിന് ഇതു കാരണമാവും. പിഎം ശ്രീ സ്കൂൾ എന്നാണ് അറിയപ്പെടുന്നതെങ്കിലും മുഴുവൻ തുകയും കേന്ദ്രമല്ല മുടക്കുന്നത്. സ്കൂളുകൾ വികസിപ്പിക്കാനുള്ള 40 ശതമാനം തുക സംസ്ഥാനം കണ്ടെത്തണം. 100 കോടിയുടെ പദ്ധതി നടപ്പായാൽ 40 കോടി കേരളവും 60 കോടി കേന്ദ്രവും എന്നതാണ് ചട്ടം. സ്കൂളുകളുടെ നിയന്ത്രണവും സിലബസും പൂർണമായും കേന്ദ്രത്തിന് ആവുകയും ചെയ്യും. അങ്ങനെ വഴങ്ങിയില്ലെങ്കിൽ വരും വർഷങ്ങളിലും ഫണ്ട് തടഞ്ഞുവയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ഉണ്ടാകും.
നിലവിൽ വിദ്യാഭ്യാസ ഘടന എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നാണ്. ഈ ഘടനയാണ് കേന്ദ്രത്തിന്‍റെ നയം അനുസരിച്ച് അപ്പാടെ മാറുന്നത്. കേന്ദ്രനയം 5+3+3+4 ആണ്. ടെൺ പ്ലസ് ടൂ എന്ന പരമ്പരാഗത രീതിയാണ് ഇല്ലാതാകുന്നത്. ആദ്യത്തെ അഞ്ചുവർഷം ഫൗണ്ടേഷണൽ ക്ലാസുകൾ. പിന്നത്തെ മൂന്നുവർഷം പ്രിപ്പ്രേറ്ററി. പിന്നെയുള്ള മൂന്നുവർഷം മിഡിൽ സ്കൂൾ, ശേഷിക്കുന്ന നാലുവർഷം സെക്കൻഡറി എന്നിങ്ങനെയാണ് ദേശീയ വിദ്യാഭ്യാസ നയം പറയുന്നത്. മൂന്നു മുതൽ എട്ടുവയസ്സുവരെയാണ് ഫൗണ്ടേഷണൽ സ്റ്റേജ്. അതായത് പ്രീ സ്കൂളുകൾ കൂടി കേന്ദ്ര നയത്തിലേക്കു മാറുന്നു എന്നാണ് ഇതിന്‍റെ അർത്ഥം. ഈ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കേന്ദ്രസിലബസ് പിന്തുടരേണ്ട സ്ഥിതിയും കേരളത്തിനുണ്ടാകും. ഇപ്പോൾ തന്നെ വിവിധ സംസ്ഥാനങ്ങളിൽ ഈ രീതിയിലേക്കു മാറിക്കഴിഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ പാഠ്യപദ്ധതിയായിരുന്നു തമിഴ്നാടിന്‍റെ എതിർപ്പിന് കാരണം. തമിഴിനും ഇംഗ്ലീഷിനും ഒപ്പം ഹിന്ദി കൂടി നിർബന്ധമായും പഠിക്കണം എന്നാണ് ത്രിഭാഷാ പദ്ധതി പറയുന്നത്. തമിഴ്നാട് കഴിഞ്ഞവർഷം കരാർ ഒപ്പിടാൻ സന്നദ്ധമാണെന്ന് അറിയിച്ചതായി കേന്ദ്രം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് തമിഴ്നാട് നൽകിയ കത്തും കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തുവിട്ടിരുന്നു. പിന്നീട് പക്ഷേ, കരാർ ഒപ്പിടൽ മാത്രം നടന്നില്ല. ത്രിഭാഷാ പദ്ധതിയിൽ ഹിന്ദി അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു തമിഴ്നാട് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഡിഎംകെയും. തമിഴ്നാട്ടിലെ ബിജെപി ഒഴികെയുള്ള കക്ഷികളും ത്രിഭാഷാ പദ്ധതിക്ക് എതിരാണ്. എന്നാൽ ഇപ്പോൾ ഭരണം വിജയ് ആണ്.
കേരളം പദ്ധതിയിൽ ചേരാതിരുന്നതിന് പ്രധാന കാരണം പിഎം ശ്രീ സ്കൂൾ വലിയ മാറ്റം കൊണ്ടുവരുന്നില്ല എന്നു പറഞ്ഞാണ്. കേരളത്തിലെ ആയിരക്കണക്കിനു സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ വന്നുകഴിഞ്ഞു. ഇതിനു പുറമെ സ്മാർട്ട് സ്കൂളുകൾ തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പിഎം ശ്രീ സ്കൂൾ എന്നതുകൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് നേരത്തെ തന്നെ കേരളത്തിൽ നടപ്പാക്കിയതാണ് എന്നായിരുന്നു വാദം. കേരളത്തിന്‍റെ രണ്ടാമത്തെ എതിർപ്പ് ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള വിയോജിപ്പായിരുന്നു. ത്രിഭാഷാ പദ്ധതി കേരളത്തിന് ഒരു വെല്ലുവിളി ആയിരുന്നില്ല. ഇവിടുത്ത സ്കൂളുകളിൽ പതിറ്റാണ്ടുകൾക്കു മുൻപു തന്നെ ത്രിഭാഷാ പഠനം ഉണ്ട്. ഇംഗ്ലീഷിനും മലയാളത്തിനും ഒപ്പം ഹിന്ദിയും പഠിപ്പിക്കുന്നുണ്ട്. അഞ്ചാംക്ലാസ്സ് മുതലാണ് ഹിന്ദി നിലിവിൽ പഠിപ്പിക്കുന്നതെങ്കിൽ എൽപി സ്കൂളുകളിലും അതു നടപ്പാക്കേണ്ടി വരും.
ഭരണഘടന അനുസരിച്ച് വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. സിലബസ് തീരുമാനിക്കുന്നതും ക്ലാസുകളുടെ സമയമെല്ലാം തീരുമാനിക്കുന്നതും സംസ്ഥാനമാണ്. പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതുമെല്ലാം സംസ്ഥാനമാണ്. എന്നാൽ പിഎം ശ്രീ സ്കൂളുകൾ വരുന്നതോടെ കേന്ദ്ര നയം നടപ്പാക്കാൻ സംസ്ഥാനം നിർബന്ധിതമാകും. കേന്ദ്രസിലബസ് അംഗീകരിക്കുക എന്നാൽ ഇതുവരെ എതിർത്തിരുന്ന പാഠഭാഗങ്ങളേയും അംഗീകരിക്കേണ്ടി വരും എന്നാണ്. പെട്ടെന്ന് അല്ലെങ്കിലും വരും വർഷങ്ങളിൽ ഇതു ചെയ്യേണ്ടി വരും. ഇല്ലെങ്കിൽ ഫണ്ട് കിട്ടാത്ത സ്ഥിതി ഉണ്ടാകും. ഇപ്പോൾ നഷ്ടപ്പെടുമെന്ന് മന്ത്രി ഷസുദ്ദീൻ പറയുന്നത് 2000 കോടി രൂപയാണ്. പതിറ്റാണ്ടിലേറെയായി സർവ ശിക്ഷാ അഭിയാനിൽ കേരളത്തിനു കിട്ടിക്കൊണ്ടിരുന്ന തുകയും ഇതിൽ ഉൾപ്പെടും.
