സംസ്ഥാനത്ത് അനധികൃതമായി കൈവശംവെച്ചിരുന്ന വന്യജീവി ട്രോഫികൾ നിയമാനുസൃതമാക്കാനുള്ള അപേക്ഷകളിൽ തുടർനടപടികൾ വനംവകുപ്പ് ആരംഭിച്ചു. നടൻ മോഹൻലാലിന്റേതടക്കം ആകെ 541 അപേക്ഷകളാണ് ലഭിച്ചത്. ഓരോ ട്രോഫിയും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാർ നേരിട്ട് പരിശോധിച്ച ശേഷമായിരിക്കും ഉടമസ്ഥാവകാശം നൽകുന്നതിൽ അന്തിമതീരുമാനം.
അപേക്ഷകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആനക്കൊമ്പ് കൈവശമുള്ള സ്വകാര്യ വ്യക്തി മോഹൻലാലാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. അപേക്ഷയിൽ 10 ആനക്കൊമ്പുകളും ആനക്കൊമ്പിൽ കൊത്തിയെടുത്ത 47 കിലോ ഭാരമുള്ള 13 ശിൽപ്പങ്ങളും കൈവശമുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ നാല് ആനക്കൊമ്പുകൾ അനധികൃതമായി കൈവശംവെച്ചെന്ന കേസും മോഹൻലാലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നു.
ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് വന്യജീവികളുടെ ശരീരഭാഗങ്ങൾ, അവ ഉപയോഗിച്ച് നിർമ്മിച്ച അലങ്കാരവസ്തുക്കൾ എന്നിവ സ്വമേധയാ വെളിപ്പെടുത്തി നിയമസാധുത നേടാൻ സർക്കാർ അവസരം നൽകിയത്. ഏപ്രിൽ 18 വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ പരിഗണിക്കുന്നത്. അവസാന തീയതിക്ക് ശേഷം ലഭിച്ച 72 അപേക്ഷകൾ പരിഗണിക്കേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.
ആനക്കൊമ്പുകൾ, കടുവാത്തോൽ, മാൻ-കാട്ടുപോത്തിന്റെ കൊമ്പുകൾ ഉൾപ്പെടെയുള്ള ട്രോഫികളാണ് നിയമസാധുത തേടി കൂടുതലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത്.പരിശോധന റിപ്പോർട്ടുകൾ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറിയ ശേഷമാകും ഓരോ അപേക്ഷയിലും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. നടപടിക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ എടുത്തേക്കുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ.
