കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സാക്ഷികളെ തമിഴ്നാട് മന്ത്രിമാർ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചു. കേസ് നാളെ കോടതി പരിഗണിക്കുമെന്ന് ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ചില പ്രതികൾ മന്ത്രിമാരായ ശേഷം സാക്ഷികളിൽ സ്വാധീനം ചെലുത്തുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ ഇരകളുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതും കേസുമായി ബന്ധപ്പെട്ട പൊതുപ്രസ്താവനകളും അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയും ഹർജിയിൽ ഉയർത്തിയിട്ടുണ്ട്.സീനിയർ അഭിഭാഷകൻ ഹുസൈഫ അഹ്മദിയാണ് വിഷയത്തിന്റെ അടിയന്തരത കോടതിയെ അറിയിച്ചത്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ വിജയിയുടെ പ്രചാരണത്തിനിടെയായിരുന്നു തിക്കിലും തിരക്കിലുംപ്പെട്ട് 41 പേർ മരിച്ചത്.
