തമിഴ്നാട് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിർമാതാവ് കെ വെങ്കട് നാരായണനെ നിയമിച്ച വിജയ് സർക്കാർ നടപടിയിൽ വിവാദം പുകയുന്നു. നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും ബിജെപിയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി.കർണാടക സ്വദേശിയായ ഒരാളെ തമിഴ്നാടിന്റെ താൽപര്യങ്ങൾ കേന്ദ്രസർക്കാരിന് മുന്നിൽ അവതരിപ്പിക്കേണ്ട സുപ്രധാന സ്ഥാനത്തേക്ക് നിയമിച്ചതിൽ ഡിഎംകെ കടുത്ത വിയോജിപ്പ് ആണുയർത്തുന്നത്. കാവേരി നദിയിലെ മേക്കേദാട്ടു അണക്കെട്ട് പോലുള്ള തമിഴ്നാടിന്റെ നിർണായക വിഷയങ്ങളിൽ സംസ്ഥാനത്തിന്റെ നിലപാട് ശക്തമായി അവതരിപ്പിക്കുമോയെന്ന ആശങ്കയുണ്ടെന്നാണ് പ്രധാന വിമർശനം.
തമിഴ്നാടുമായി നേരിട്ട് ബന്ധമില്ലാത്ത ഒരാളെ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രധാന കണ്ണിയായി പ്രവർത്തിക്കേണ്ട സ്ഥാനത്തേക്ക് നിയമിച്ചത് എന്തിനാണെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിച്ചു.ഒരു വർഷത്തേക്ക് താത്കാലിക പദവി സൃഷ്ടിച്ചാണ് നിയമനം. വിജയ് ചിത്രം ജനനായകന്റെ നിർമ്മാതാവാണ് വെങ്കട് നാരായണൻ. മന്ത്രിസഭാ പദവിക്ക് തുല്യമായ തസ്തികയിലേക്കാണ് നിയമനം. നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ബെംഗളൂരു ആസ്ഥാനമായ കെ വി എൻ പ്രൊഡക്ഷൻസിൻറെ അമരക്കാരനായ വെങ്കട് രമണ വിജയ് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു ഗവർണറെ കണ്ട സംഘത്തിലും ഉണ്ടായിരുന്നത് രാഷ്ട്രീയശ്രദ്ധ നേടിയിരുന്നു.
ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നാൽ സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പ്രധാന ഏകോപന ചുമതല വഹിക്കുന്ന പദവിയാണ്. കേന്ദ്ര മന്ത്രാലയങ്ങളുമായുള്ള ആശയവിനിമയം, മുഖ്യമന്ത്രിയുടെയും മറ്റ് സർക്കാർ പ്രതിനിധികളുടെയും ഡൽഹി സന്ദർശനങ്ങളുമായി ബന്ധപ്പെട്ട ഏകോപനം, കേന്ദ്ര ധനസഹായവും വിവിധ പദ്ധതികൾക്കുള്ള അനുമതികളും വേഗത്തിലാക്കുന്നതിനുള്ള നടപടികൾ എന്നിവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ. ഈ പദവിക്ക് മന്ത്രിസഭാ റാങ്കിന് സമാനമായ പ്രാധാന്യമുണ്ട്. അതേസമയം, നിയമനത്തിന്റെ സേവന വ്യവസ്ഥകളും മറ്റ് നിബന്ധനകളും പിന്നീട് പ്രത്യേകം വിജ്ഞാപനമായി പുറത്തിറക്കുമെന്ന് സർക്കാർ അറിയിച്ചു.
