അസമിൽ മഴക്കെടുതി രൂക്ഷം. 96ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. ആറു ജില്ലകൾ പൂർണമായും മഴക്കെടുതിയിൽ വലയുകയാണ്. ധേമാജി ജില്ലയിൽ റെയിൽവേ പാലത്തിൻറെ ഒരു ഭാഗം തകർന്നുവീണു. ഇതോടെ പ്രദേശത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.ധേമാജി, നൽബാരി, ദിബ്രു ഗഡ്, ചിരാങ് ലഖിംപൂർ, കൊക്രാജാർ ജില്ലകളെയാണ് മഴ സാരമായി ബാധിച്ചത്. മഴനാശം വിതച്ച മേഖലകളിൽനിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. ധേമാജി ജില്ലയിലാണ് ഏറ്റവും കൂടുതൽ ദുരിതമുണ്ടായത്. ഏകദേശം 1,690 ഹെക്ടർ വിളകൾ മഴക്കെടുതിയിൽ നശിച്ചു.
സംസ്ഥാനത്തെ ആറ് ജില്ലകളിലായി 22,500-ലധികം പേർ ദുരിതത്തിലായെന്ന് അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തുടർച്ചയായ മഴയിൽ ബ്രഹ്മപുത്ര നദിയും അതിന്റെ പോഷകനദികളും കരകവിഞ്ഞൊഴുകുകയാണ്. ശിവസാഗർ ജില്ലയിലെ നംഗ്ലമുരഘട്ടിൽ ദിസാങ് നദിയും കരകവിഞ്ഞു.അതേസമയം, മഴക്കെടുതിയിൽ അരുണാചൽ പ്രദേശിൽ മരണം മൂന്നായി. ഒഴുക്കിൽപ്പെട്ട് കാണാതായ ഒരാൾ കൂടി മരിച്ചതായി സ്ഥിരീകരിച്ചു. കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി ജില്ലകൾ ഒറ്റപ്പെട്ടു.
