ഡൽഹിയിലെ സർക്കാർ സ്ഥാപനങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫീസുകൾക്കും നേരെ ഭീകരാക്രമണ സാധ്യതയെന്ന ഇൻറലിജൻസ് വിവരത്തെ തുടർന്ന് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ലുട്യൻസ് ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനം ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ പൊലീസ് കനത്ത നിരീക്ഷണത്തിലാക്കി.
പാകിസ്ഥാൻ ബന്ധമുള്ള ഷെഹ്സാദ് ഭട്ടിയുടെ ശൃംഖലയിലെ ഒൻപത് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ഭീഷണി വിവരം പുറത്തുവന്നത്. സമൂഹമാധ്യമങ്ങൾ വഴി ആളുകളെ ചേർത്ത് സുരക്ഷാസേനക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഉത്തരേന്ത്യയിലെയും ഡൽഹിയിലെയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വെടിവെപ്പ് നടത്താൻ നിർദേശം നൽകിയിരുന്നുവെന്ന് അഡീഷണൽ പൊലീസ് കമ്മിഷണർ പ്രമോദ് സിങ് കുശ്വാ അറിയിച്ചു. ചാവേർ ആക്രമണം, കാർ ബോംബ്, ഐഇഡി തുടങ്ങിയ സാധ്യതകളും സുരക്ഷാ ഏജൻസികൾ പരിശോധിച്ചുവരികയാണ്.
ഡൽഹിയിൽ ഹൈ അലർട്ട്; ബിജെപി ആസ്ഥാനം ഉൾപ്പെടെ ഭീകരാക്രമണ ഭീഷണി
