ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.ഡൽഹിയിൽ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു.ശക്തമായ മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീണു.ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. വിമാന-റെയിൽ സർവീസുകളെയും മഴ പ്രതികൂലമായാണ് ബാധിച്ചത്.കനത്ത മഴയെ തുടർന്ന് രോഹിണിയിൽ നിർമാണത്തിലിരുന്ന നാലുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത രണ്ട് മണിക്കൂറിൽ ഡൽഹിയിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.ഐഎംഡിയുടെ കണക്കനുസരിച്ച് ഡൽഹിയിലെ സഫ്ദർജംഗില്‍ 24 മണിക്കൂറിനിടെ 72.6 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉരുൾ പൊട്ടൽസാധ്യത ഉള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുകയാണ്. ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ചില ഭാഗങ്ങളിൽ മഴ കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
