അയോധ്യ രാമക്ഷേത്രത്തിലെ വഴിപാടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ നൽഖേദയിലെ ബഗലാമുഖി ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ഭക്തർ സമർപ്പിച്ച പണവും സ്വർണവും വെള്ളിയും ക്ഷേത്രത്തിന്റെ ഔദ്യോഗിക സംവിധാനത്തിന് പുറത്തുള്ള സമിതി സ്വകാര്യ ബാങ്ക് അക്കൗണ്ടുകൾ വഴി സ്വീകരിച്ചെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.സംഭവം വിവാദമായതോടെ ആഗർ-മാൽവ ജില്ലാ കലക്ടർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
ക്ഷേത്രത്തിലെ വഴിപാടുകളുടെ ശേഖരണം, അക്കൗണ്ടിംഗ്, സ്വർണ-വെള്ളി ഉൾപ്പെടെയുള്ള സമർപ്പണങ്ങളുടെ കൈകാര്യം എന്നിവ പരിശോധിക്കാനാണ് അന്വേഷണ സംഘം നിയോഗിച്ചിരിക്കുന്നത്.കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് സാംസ്കാരിക-മതകാര്യ മന്ത്രി ധർമേന്ദ്ര ലോധി വ്യക്തമാക്കി. നിയമവിരുദ്ധമായി വഴിപാടുകൾ ശേഖരിച്ചിട്ടുണ്ടെങ്കിൽ ആരെയും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. ക്ഷേത്ര വഴിപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
