തൊഴിലുറപ്പിൽ പരാതിയുമായി എത്തിയ ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളുടെ അധിക ബാധ്യതകൾ തന്നെ ഞെട്ടിക്കുന്നതാണ്. ഇപ്പോഴത്തെ പദ്ധതി നീക്കിയിരിപ്പ് അനുസരിച്ച് തന്നെ ബിഹാർ 4,477 കോടി രൂപ സ്വന്തംകയ്യിൽ നിന്നു മുടക്കണം. എന്നാൽ ഇതുകൊണ്ട് ഗുണഭോക്താക്കൾക്ക് 125 തൊഴിൽ ദിനങ്ങൾ കിട്ടില്ല. നിലിവിലുള്ളവർക്ക് 125 തൊഴിൽ ദിനങ്ങൾ കിട്ടണമെങ്കിൽ ബിഹാർ സ്വന്തം കയ്യിൽ നിന്നു മുടക്കേണ്ടത് 15,939 കോടി രൂപയാണ്. ഇനി മധ്യപ്രദേശിന്‍റെ സ്ഥിതി നോക്കുക. ഇപ്പോഴത്തെ നീക്കിയിരിപ്പിൽ തന്നെ സംസ്ഥാനം 4,168 കോടി രൂപ മുടക്കണം. അതുകൊണ്ട് 43 തൊഴിൽ ദിനങ്ങളെ ഗുണഭോക്താക്കൾക്ക് നൽകാൻ കഴിയൂ. കേന്ദ്രം പറയുന്നതുപോലെ 125 തൊഴിൽ ദിനങ്ങൾ നൽകണമെങ്കിൽ മധ്യപ്രദേശ് മുടക്കേണ്ടത് 20,037 കോടി രൂപയാണ്.
ജാർഖണ്ഡിലേക്കു വന്നാൽ ഇപ്പോഴത്തെ നിലയിൽ മുടക്കേണ്ടത് 1,804 കോടി രൂപയാണ്. അതുകൊണ്ട് 41 ദിവസത്തെ തൊഴിൽ മാത്രമേ നൽകാൻ കഴിയൂ. 100 ദിവസത്തെ തൊഴിൽ നൽകണമെങ്കിൽ ജാർഖണ്ഡ് 9,293 കോടി രൂപ മുടക്കണം. ഈ മൂന്നു സംസ്ഥാനങ്ങളാണ് ഇപ്പോൾ പരാതിയുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ തന്നെ എതിർപ്പ് അറിയിച്ചിരുന്നു. കേരളം പദ്ധതിയിലെ മാറ്റത്തിനെതിരേ നിയമസഭയിൽ പ്രമേയം പാസാക്കുകയും ചെയ്തതാണ്.
നേരത്തെ തൊഴിലുറപ്പ് പദ്ധതിയുടെ 100 ശതമാനം തുകയും കേന്ദ്രം മുടക്കുകയായിരുന്നു പതിവ്. 10 ശതമാനം വരുന്ന അനുബന്ധ ചെലവുകൾക്കുള്ള തുക മാത്രമാണ് സംസ്ഥാനങ്ങൾ മുടക്കേണ്ടിയിരുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങൾ തൊഴിലാളികൾക്ക് സ്വന്തം നിലയ്ക്കുള്ള വിഹിതം കൂടി ചേർത്ത് കൂടുതൽ കൂലിയും നൽകുന്നുണ്ടായിരുന്നു. ഇപ്പോൾ പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ മുടക്കണം. കേന്ദ്രത്തിന്‍റെ വിഹിതം 60 ശതമാനമായി വെട്ടിക്കുറച്ചു.
സംസ്ഥാനങ്ങളുടെ തനത് പദ്ധതികൾക്ക് തുക ചെലവഴിക്കാനാകാത്ത സാഹചര്യം വരുന്നതോടെ തൊഴിലുറപ്പ് നിന്നുപോകും എന്നാണ് ആശങ്ക. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിജിയെ വെട്ടിമാറ്റി വിബി-ജി റാം ജി ആയതോടെ പദ്ധതി തന്നെ അവതാളത്തിലാകുമെന്നാണ് സംസ്ഥാനങ്ങൾ ആരോപിക്കുന്നത്. കേന്ദ്രം 60 ശതമാനം തുക നൽകണമെങ്കിൽ സംസ്ഥാനങ്ങൾ 40 ശതമാനം മുടക്കണം.ഇതിനു സാധിക്കുന്ന നിലയിലല്ല വിവിധ സംസ്ഥാനങ്ങൾ. നിലവിലുള്ള അലോക്കേഷൻ അനുസരിച്ചാണെങ്കിൽ 50ൽ താഴെ തൊഴിൽ ദിനങ്ങൾ മാത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ നൽകാൻ കഴിയുക. 125 വീതം നൽകണമെങ്കിൽ വൻതുകയാണ് ഓരോ സംസ്ഥാനവും മുടക്കേണ്ടത്. അങ്ങനെ വരുന്ന സാഹചര്യത്തിൽ പദ്ധതിതന്നെ ഇല്ലാതാകും. പരിമിതമായ തോതിൽ നടപ്പാക്കിയാൽ തന്നെ തൊഴിലാളികൾക്ക് 125 ദിവസത്തെ തൊഴിൽ ലഭിക്കുകയുമില്ല.
കേരളത്തേക്കാൾ വളരെ കുറഞ്ഞ കൂലിയാണ് ചില സംസ്ഥാനങ്ങളെങ്കിലും നൽകുന്നത്. കേരളത്തിൽ 369 രൂപയാണ് ദിവസക്കൂലി. അരുണാചൽ പ്രദേശും നാഗലാൻഡും 241 രൂപ വീതം മാത്രമാണ് നൽകുന്നത്. ഹരിയാനയാണ് ഏറ്റവും ഉയർന്ന തുക നൽകുന്നത്. ഹരിയാന നൽകുന്നത് 400 രൂപയാണ്.ഉയർന്ന കൂലി നൽകുന്ന സംസ്ഥാനങ്ങൾക്ക് അതനുസരിച്ചുള്ള ചെലവ് വർധിക്കുന്നതിന്റെ പ്രതിസന്ധിയും ഉണ്ട്. പുതിയ പദ്ധതി ജൂലൈ ഒന്നിന് നിലവിൽ വരുമ്പോൾ ഏതൊക്കെ സംസ്ഥാനങ്ങൾ പൂർണതോതിൽ പ്രയോജനപ്പെടുത്തും എന്നതിൽ ആശങ്കയുണ്ട്. പദ്ധതി തന്നെ കുഴിച്ചുമുടാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത് ഈ സാഹചര്യത്തിലാണ്.
