നടൻ ടിനി ടോമിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് നടി അൻസിബ ഹസൻ. ടിനി ടോം സാമൂഹിക വിപത്താണെന്ന ഗുരുതര വിമർശനവും അൻസിബ ഉയർത്തി. അതേസമയം നടി ലക്ഷ്മി പ്രിയയ്ക്കും ഹിൽ പാലസ് വനിതാ സെൽ എസ്.ഐ രേഷ്മയ്ക്കുമെതിരായ കേസിൽ അൻസിബയുടെ മൊഴി തൃക്കാക്കര എ.സി.പി രേഖപ്പെടുത്തി.അമ്മ വൈസ് പ്രസിഡൻറ് ലക്ഷ്മി പ്രിയയ്ക്കും എസ്.ഐ രേഷ്മയ്ക്കുമെതിരെ അൻസിബ മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അൻസിബ തൃക്കാക്കര എ.സി.പി ഓഫീസിൽ ഹാജരായി മൊഴി നൽകിയത്.
കേസിൽ നടി ലക്ഷ്മി പ്രിയയുടെ മൊഴി നാളെ രേഖപ്പെടുത്തുമെന്ന് തൃക്കാക്കര എ.സി.പി അറിയിച്ചു. മൊഴികൾ രേഖപ്പെടുത്തിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കുകയുള്ളൂവെന്നും പൊലീസ് വ്യക്തമാക്കി.
ടിനി ടോമിനെതിരെ രൂക്ഷ വിമർശനം ആവർത്തിച്ച അൻസിബ, തന്നെ വർഗീയ വാദിയായി ചിത്രീകരിക്കാൻ ശ്രമിച്ച ടിനിക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ആവർത്തിച്ചു. “അമ്മ” സംഘടനയിൽ പരാതി നൽകിയിട്ടും ചർച്ച നടന്നില്ലെന്നും, കുറ്റാരോപിതർ പരാതി കേൾക്കാനിരിക്കുന്നത് ഗതികേടാണെന്നും അൻസിബ കുറ്റപ്പെടുത്തി.
