ഗുരുവും ശിഷ്യനും അടുത്തടുത്ത ദിവസങ്ങളിൽ വിട്ടുപിരിഞ്ഞതിന്‍റെ നോവിലാണ് തമിഴ് സിനിമ. ജൂൺ 10ന് ആണ് ഭാരതീരാജ അന്തരിച്ചത്. ഭാരതീരാജയുടെ ഏറ്റവും പ്രിയപ്പെട്ട അസിസ്റ്റന്‍റ് ഡയറക്ടർ ആയിരുന്ന ഭാഗ്യരാജ് ജൂൺ 27നും. രജനീകാന്തിനേയും കമൽ ഹാസനേയുമെല്ലാം തമിഴ് ജീവിതത്തിന്‍റെ അവിഭാജ്യഘടകമാക്കിയ ചിത്രങ്ങളിലൂടെയാണ് ഭാഗ്യരാജ് പ്രതിഭ തെളിയിച്ചത്.
തമിഴ്നാട്ടിലെ സാധാരണക്കാരുടെ ജീവിത സന്ദർഭങ്ങളെ മികച്ച ചലച്ചിത്രമാക്കിയതാണ് ഭാഗ്യരാജിന്‍റെ എക്കാലത്തേയും നേട്ടങ്ങൾക്കു പിന്നിൽ. ജനങ്ങളോട് ഇത്രയും ചേർന്നു നിന്ന മറ്റൊരു തമിഴ് സംവിധായകൻ ഇല്ല എന്നു തന്നെ പറയാം. ഏത് ആൾക്കൂട്ടത്തിൽ വച്ചു കണ്ടാലും ജനങ്ങൾ തിരിച്ചറിഞ്ഞിരുന്ന അപൂർവം സംവിധായകരിലും ഒരാളാണ് ഭാഗ്യരാജ്. സൂപ്പർ താരങ്ങൾക്കുള്ള പദവിയാണ് ഭാഗ്യരാജിനും തമിഴകത്ത് ലഭിച്ചിരുന്നത്. ഒന്നാന്തരം നർമ്മവും ചെറിയ ചിന്തകളും കോർത്തിണക്കിയാണ് ഓരോ ചലച്ചിത്രവും ഭാഗ്യരാജ് നിർമിച്ചത്. കാഴ്ചക്കാരുടെ മനസ്സിലേക്ക് ഒരു ചലച്ചിത്രകാരൻ പണിത പാലമായിരുന്നു ആ സിനിമകളെല്ലാം.
കെ ബാലചന്ദറും സി വി ശ്രീധറും തമിഴ് സിനിമ അടക്കിവാണ കാലത്താണ് 1970കളിൽ ഭാഗ്യരാജ് എത്തുന്നത്. വ്യത്യസ്തമായ തിരക്കഥകളുമായുള്ള ആ വരവ് തമിഴ് സിനിമയുടെ ചരിത്രത്തെ മാറ്റിയെഴുതി. ഭാരതിരാജയുടെ സിനിമകളിൽ പ്രവർത്തിച്ചാണ് ഭാഗ്യരാജ് ചലച്ചിത്രത്തിന്‍റെ സാങ്കേതികത്വം സ്വന്തമാക്കിയത്. 16 വയതിനിലെ, കിഴക്കെ പോകും റയിൽ തുടങ്ങിയ ചിത്രങ്ങളിലായിരുന്നു തുടക്കം. ഇതിനിടെ സിഗപ്പു റോജാക്കൾ എന്ന സിനിമയുടെ തിരക്കഥയിലൂടെ ചലച്ചിത്ര രംഗത്തെ ശ്രദ്ധിക്കപ്പെട്ടു.
പ്രവർത്തിച്ച സിനിമകളിലെല്ലാം ചെറിയ റോളുകളിൽ പ്രത്യക്ഷപ്പെടുന്നതും ഭാഗ്യരാജിന്‍റെ പതിവായിരുന്നു. അങ്ങനെകൂടിയാണ് ജനങ്ങൾ വളരെപ്പെട്ടെന്നു തിരിച്ചറിയുന്ന സംവിധായകനായി ഭാഗ്യരാജ് മാറിയത്. സംവിധായകൻ ആകും മുൻപ് നായകനായി അരങ്ങേറിയതും ഭാഗ്യരാജിന് മാത്രം അവകാശപ്പെട്ട ചരിത്രമാണ്. ഭാരതിരാജയുടെ പുതിയ വാർപ്പുകൾ എന്ന സിനിമയിലാണ് ഭാഗ്യരാജ് നായകനായി നടിച്ചത്. ആ സിനിമയുടെ സംഭാഷണം എഴുതിയതും ഭാഗ്യരാജ് ആയിരുന്നു.
1979ലാണ് ഭാഗ്യരാജിന്‍റെ സംവിധാനത്തിൽ ആദ്യ ചിത്രം പുറത്തുവരുന്നത്. സുവരില്ലാത്ത ചിത്രങ്ങൾ (ചുമരില്ലാത്ത ചിത്രങ്ങൾ) എന്ന ആ സിനിമ വലിയ പ്രേക്ഷക പ്രീതി സ്വന്തമാക്കി. ബോക്സ് ഓഫീസിലും വിജയമായിരുന്നു ആദ്യ സംവിധാന സംരംഭം. അതുവരെ ഗൗരവത്തോടെ സിനിമ പറഞ്ഞിരുന്ന രീതിയാണ് ഉണ്ടായിരുന്നതെങ്കിൽ തമിഴ് സിനിമയിൽ സരസമായ ഒരു രീതിക്ക് അവിടെ തുടക്കമാവുകയായിരുന്നു. ഇന്ദ്രുപോയ് നാളൈ വാ (ഇന്നു പോയി നാളെ വാ) എന്ന സിനിമയോടെ ഭാഗ്യരാജ് തമിഴകത്ത് സ്വന്തം സിംഹാസനം ഉറപ്പിച്ചു. ഒരു യുവതിക്കുവേണ്ടി വട്ടംകറങ്ങുന്ന മൂന്നു ചെറുപ്പക്കാരുടെ രസികൻ കഥയായിരുന്നു ഇന്നുപോയി നാളെ വാ.
അന്ത ഏഴ് നാട്കൾ എന്ന ചലച്ചിത്രത്തോടെ പകരം വയ്ക്കാനാളില്ലാത്ത സംവിധായകനായി ഭാഗ്യരാജ് മാറി. മുന്താണൈ മുടിച്ച്, ഒരു കൈ ഓസൈ, മൗനഗീതങ്ങൾ, വിധിയും വരെ കാത്തിരു, ഡാർളിങ് ഡാർളിങ് തുടങ്ങിയ സിനിമകളിലൂടെ തമിഴിലെ ഏറ്റവും വിജയിച്ച സംവിധായകനായി ഭാഗ്യരാജ് മാറി. മിക്ക സിനിമകളും നൂറു ദിനം പിന്നിട്ടു. മുന്താണൈ മുടിച്ചത് 175 ദിവസം ഓടി. സി വി ശ്രീധർ സംവിധാനം ചെയ്ത പുറത്തിറങ്ങാത്ത എംജിആർ സിനിമ റിലീസ് ചെയ്ത ചരിത്രവും ഭാഗ്യരാജിനുണ്ട്. ഷൂട്ടിങ് പകുതിയായപ്പോൾ നിന്നുപോയ അണ്ണാ നീ എൻ ദൈവം എന്ന സിനിമയാണ് ഭാഗ്യരാജ് ഏറ്റെടുത്തത്. പുതിയ തിരക്കഥ എഴുതി ഷൂട്ടിങ് കഴിഞ്ഞ ഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി അവസര പൊലീസ് 100 എന്ന പേരിൽ പുറത്തിറക്കുകയായിരുന്നു. എംജിആറിന്‍റെ മരണശേഷം ഏറ്റവും കൂടുതൽ ഓടിയ എംജിആർ സിനിമയായിരുന്നു അത്.
സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ എന്നീ മേഖലകളിൽ മാത്രമല്ല സംഗീത സംവിധായകൻ എന്ന നിലയിലും ശ്രദ്ധേയനായി മാറുകയായിരുന്നു ഭാഗ്യരാജ്. ചില ഗാനങ്ങൾ പാടുകയും ചെയ്തു. വ്യക്തിജീവിതത്തിലെ സംഘർഷങ്ങളായിരുന്നു ആ സിനിമകളുടെ കേന്ദ്ര ബിന്ദു. അത് ഓരോരുത്തരുടേയും ജീവിതത്തിൽ ഉണ്ടായവയും ആയിരുന്നു. അതുകൊണ്ടാണ് തമിഴ് സിനിമയിലെ മുടിചൂടാമന്നനായി ഭാഗ്യരാജ് മാറിയത്.
