അതിർത്തി ഗ്രാമങ്ങളിൽ ഇന്ന് പാകിസ്താൻ നടത്തിയ ആക്രമണത്തിൽ 36 പൗരന്മാർ കൊല്ലപ്പെട്ടു എന്നാണ് അഫ്ഗാനിസ്ഥാൻ വെളിപ്പെടുത്തുന്നത്. 163 പേർക്കാണ് പരുക്കേറ്റത്. എന്നാൽ 29 ഭീകരരെയാണ് വധിച്ചതെന്നാണ് പാകിസ്താന്‍റെ വിശദീകരണം. ഇടവേളയ്ക്കു ശേഷമാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്നത്. കഴിഞ്ഞവർഷം നിരവധി തവണ അഫ്ഗാനിസ്ഥാൻ-പാകിസ്താൻ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന പ്രശ്നങ്ങളാണ് ഇപ്പോഴത്തെ ആക്രമണത്തിനു പിന്നിൽ.
പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള യുദ്ധം ഏറ്റവും ബാധിക്കാൻ ഇടയുള്ള രാജ്യമാണ് ഇന്ത്യ. വെടിനിർത്തലിലാണ് എന്ന് ഇരുരാഷ്ട്രങ്ങളും പറയുമ്പോഴും ആക്രമണം തുടരുക തന്നെയാണ്. സൈനിക പിന്തുണയോടെ ഭീകര സംഘടനകൾ നടത്തുന്ന യുദ്ധം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. പാകിസ്താനിലും അഫ്ഗാനിസ്താനിലുമുള്ള ഭീകരസംഘടനകളെ പരസ്പരം പോറ്റിവളർത്തുന്നത് ഇരു സൈന്യവുമാണ്. അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകളെ പോറ്റിവളർത്തുന്നത് ഇന്ത്യയാണെന്നാണ് എക്കാലത്തും പാകിസ്താൻ ആരോപിച്ചിരുന്നത്. എന്നാൽ പാകിസ്താൻ പോറ്റി വളർത്തിയ താലിബാൻ ആണ് ഇപ്പോൾ അഫ്ഗാനിസ്ഥാൻ ഭരിക്കുന്നത്. അവരുമായിട്ടാണ് ഏറ്റുമുട്ടൽ തുടരുന്നത്. 1947ൽ പാകിസ്താന് ഐക്യരാഷ്ട്ര സംഘടനയിൽ അംഗത്വം നൽകുമ്പോൾ അതിനെ എതിർത്തത് ഒരേ ഒരു രാഷ്ട്രമായിരുന്നു. അതാണ് അഫ്ഗാനിസ്ഥാൻ. ചരിത്രപരമായി ഇന്ത്യാ-പാകിസ്താൻ ശത്രുതയേക്കാൾ തീവ്രമാണ് പാകിസ്താൻ-അഫ്ഗാനിസ്താൻ ഏറ്റുമുട്ടൽ.
പാകിസ്താനിൽ പട്ടാള ഭരണമാണെങ്കിലും ജനാധിപത്യ ഭരണമാണെങ്കിലും മാറ്റമില്ലാത്തത് ഒന്നേയുള്ളു. അത് അഫ്ഗാനിസ്ഥാനോടുള്ള ശത്രുതയാണ്. താലിബാൻ രൂപീകരിക്കാൻ സർവസാഹചര്യവും ഒരുക്കിയത് പാകിസ്താനാണ്. ആയുധവും പണവും നൽകി സഹായിച്ചതും പാകിസ്താനാണ്. 2021ൽ താലിബാൻ അഫ്ഗാനിസ്ഥാന്‍റെ ഭരണം പിടിച്ചപ്പോൾ ഏറ്റവും സന്തോഷം പ്രകടിപ്പിച്ചതും പാകിസ്താനാണ്. പക്ഷേ, രാഷ്ട്രം എന്ന നിലിയൽ അഫ്ഗാനിസ്ഥാനിൽ ആരുഭരിച്ചാലും അത് അംഗീകരിക്കാൻ പാകിസ്താനാവില്ല. അത്രയ്ക്ക് ആഴത്തിലുള്ളതാണ് ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശത്രുത. അഫ്ഗാനിസ്താനിൽ 1973ൽ ആണ് ചക്രവർത്തിഭരണം അവസാനിച്ചിത്. 1978 മുതൽ 11 വർഷം കമ്യൂണിസ്റ്റ് ഭരണത്തിലുമായിരുന്നു. കമ്യൂണിസ്റ്റ് ഭരണം അട്ടിമറിച്ച് നജീബുള്ളയുടെ ഭരണം തുടങ്ങുന്നത് 1989ലാണ്. അതും മൂന്നുവർഷം മാത്രമേ നീണ്ടുനിന്നുള്ളൂ. പിന്നെ ആഭ്യന്തര യുദ്ധത്തിന്‍റെ കാലമായിരുന്നു. പഴയ മുജാഹിദ്ദീനുകളും താലിബാനുമായിരുന്നു ഇരുപക്ഷത്തും. പാകിസ്ഥാന്റെ സഹായത്തോടെയാണ് താലിബാൻ കാബൂൾ ഉൾപ്പെടെ പിടിച്ചെടുത്തത്. 2001ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിനു പിന്നാലെ അമേരിക്കയും സഖ്യകക്ഷികളും എത്തി. അവർ താലിബാനെ തുരത്തി. ഇസ്ലാമിക് അഫ്ഗാനിസ്ഥാൻ റിപ്പബ്ളിക് സ്ഥാപിച്ചു. പക്ഷേ അത് അൽപായുസ്സായിരുന്നു. താലിബാനെ കീഴടക്കാൻ അമേരിക്കയ്ക്കു കഴിഞ്ഞില്ല. ഒടുവിൽ ആരെ തുരത്താനാണോ എത്തിയത്, അവർക്കു തന്നെ അധികാരം കൈമാറി അമേരിക്ക അഫ്ഗാനിസ്ഥാൻ വിട്ടു. കമ്യൂണിസ്റ്റ് ഭരണം മുതൽ അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്ലാമിക് റിപ്പബ്ലിക് കാലംവരെ എടുത്താലും മാറ്റമില്ലാത്തത് ഒന്നേയുണ്ടായിരുന്നുള്ളു. അഫ്ഗാനിസ്ഥാൻ പാകിസ്താൻ ശത്രുത.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുണ്ടായ ഏറ്റവും വലിയ ഏറ്റുമുട്ടലായിരുന്നു കഴിഞ്ഞവർഷം സംഭവിച്ചത്. രണ്ടാഴ്ച ശരിക്കും യുദ്ധം തന്നെയാണ് നടന്നത്. ഡസൻ കണക്കിനാളുകൾ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്കു പരുക്കേറ്റു. ഒടുവിൽ ഖത്തറും തുർക്കിയും ഇടപെട്ടു നടത്തിയ ചർച്ചയിൽ വെടിനിർത്തലിനു ധാരണയായി. വെടിനിർത്തിയെന്നു പ്രഖ്യാപിച്ചശേഷവും ഏറ്റുമുട്ടലുകൾ തുടർന്നു. അഫ്ഗാനിസ്ഥാന്‍റെ മണ്ണിൽ നിന്ന് പാകിസ്താനിലേക്കുള്ള ഭീകരാക്രമണം അവസാനിപ്പിക്കണം എന്നാണ് പാകിസ്ഥാൻ ആവശ്യപ്പെട്ടത്. ഇതുതന്നെയാണ് വർഷങ്ങളായി ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതും. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്യുന്നതാണ് എന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞുകൊണ്ടിരുന്നത്. തെഹ്‍രീക് ഇ താലിബാൻ എന്ന സംഘടനയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ആക്രമണം നയിക്കുന്നത് എന്നാണ് പാകിസ്താൻ ആരോപിച്ചത്. താലിബാൻ സർക്കാർ പോറ്റിവളർത്തുന്നതാണ് ആ സംഘടനയെ എന്നും പാകിസ്ഥാൻ പ്രതിരോധ മന്ത്രി ആരോപിച്ചു. ഇതോടെ ഇപ്പോഴത്തെ ഏറ്റുമുട്ടലിൽ ഇന്ത്യക്കു പങ്കുണ്ടെന്ന വാദം പാഴായി. തെഹ്‍രീക് ഇ താലിബാൻ തന്നെയാണ് പാക് താലിബാൻ എന്ന് അറിയപ്പെടുന്ന സംഘടന. തെഹ്‍രീക് ഇ താലിബാന് സാമ്പത്തിക സഹായം കിട്ടുന്നത് താലിബാൻ സർക്കാരിൽ നിന്നാണെന്നു തന്നെ വ്യക്തമായി. ഇവരുടെ പോരാളികൾക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം നൽകുന്നത് അൽ ഖായിദയുടെ സഹായത്തോടെയാണെന്നുമാണ് ആരോപണം.
ബ്രിട്ടീഷുകാരുടെ കാലത്ത് തീരുമാനിച്ച പാകിസ്ഥാൻ അതിർത്തി ഒരുകാലത്തും അഫ്ഗാനിസ്താൻ അംഗീകരിച്ചിരുന്നില്ല. അഫ്ഗാൻ സാംസ്കാരിക പാരമ്പര്യം പിൻതുടരുന്ന പൗരന്മാരെ രണ്ടായി തിരിക്കുന്നതാണ് അതിർത്തി എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ എതിർപ്പ്. 2640 കിലോമീറ്റർ വരുന്ന ഡുറൻഡ് ലൈൻ ആണ് യഥാർത്ഥ പ്രശ്നം. പഴയ ബ്രട്ടീഷ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയായിരുന്നു അത്. പാകിസ്താൻ രൂപീകരിക്കപ്പെട്ടപ്പോൾ സ്വാഭാവികമായും ഡൂറന്‍റ് ലൈൻ അതിർത്തിയായി തീരുമാനിക്കപ്പെട്ടു. അന്ന് ആരംഭിച്ചതാണ് അഫ്ഗാനിസ്ഥാനുമായുള്ള ശത്രുത. അഫ്ഗാനിസ്ഥാൻ എല്ലാക്കാലത്തും ആവശ്യപ്പെട്ടിരുന്നത് സിന്ധു നദിയെ പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയായി കണക്കാക്കണം എന്നാണ്. ബ്രിട്ടീഷുകാർ ഇന്ത്യ വിടു മ്പോൾ ഈ വാദം അംഗീകരിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് പാകിസ്ഥാന്റെ യുഎൻ പ്രവേശനത്തെ എതിർക്കുന്ന ഏകരാജ്യമായി അഫ്ഗാനിസ്ഥാൻ മാറിയത്. പാകിസ്ഥാൻ അതിർത്തി അടച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ സോവിയറ്റ് യൂണിയനുമായി കൂടുതൽ അടുക്കുന്നതും ആത്യന്തികമായി അഫ്ഗാനിസ്ഥാനിൽ കമ്യൂണിസ്റ്റ് ഭരണം സംഭവിക്കുന്നതും. ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേർന്ന് ഞെരുക്കുന്നു എന്നാണ് എല്ലാക്കാലത്തും പാകിസ്താൻ ആരോപിച്ചിരുന്നത്.
