യമനും സൊമാലിയയ്ക്കും സമീപം കടൽക്കൊള്ള വീണ്ടും ശക്തമാകുന്നതായി ആശങ്ക. നാല് ദിവസത്തിനിടെ രണ്ട് വാണിജ്യ കപ്പലുകളാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. ഗൾഫ് ഓഫ് ഏഡനിൽ എറിട്രിയൻ പതാകയേന്തിയ എണ്ണ ടാങ്കറും സൊമാലിയൻ തീരത്തിന് സമീപം M/V LUTUF എന്ന ചരക്കുകപ്പലുമാണ് പിടിച്ചെടുത്തത്.രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. എണ്ണ ടാങ്കറിൽ 16 ഇന്ത്യക്കാരും ചരക്കുകപ്പലിൽ ആറ് ഇന്ത്യക്കാരുമാണുള്ളത്. എണ്ണ ടാങ്കറിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
അതേസമയം, സൊമാലിയൻ തീരത്ത് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത M/V LUTUF എന്ന ചരക്കുകപ്പലിലെ ആറ് ഇന്ത്യൻ ജീവനക്കാരുടേതടക്കം മുഴുവൻ ജീവനക്കാരുടെയും നിലവിലെ സ്ഥിതി ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെട്ട ഏജൻസികൾ അന്വേഷണം തുടരുകയാണ്.
ചെങ്കടലിലും ഗൾഫ് ഓഫ് ഏഡനിലും കപ്പലുകൾക്ക് നേരെയുള്ള ഭീഷണി നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവങ്ങൾ. പ്രധാന അന്താരാഷ്ട്ര കപ്പൽപാതയായ ഗൾഫ് ഓഫ് ഏഡനിൽ വീണ്ടും കപ്പലുകൾ പിടിച്ചെടുക്കപ്പെട്ടത് സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കടൽക്കൊള്ളയുടെ തിരിച്ചുവരവ് മേഖലയിലെ വാണിജ്യ കപ്പൽ ഗതാഗതത്തിനും ഭീഷണിയാകുമെന്ന വിലയിരുത്തലിലാണ് അധികൃതർ. നാല് ദിവസത്തിനിടെ രണ്ട് കപ്പലുകൾ പിടിച്ചെടുത്തതോടെ സൊമാലിയൻ കടൽക്കൊള്ള വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണിതെന്ന ആശങ്കയും ശക്തമാണ്.
