സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം നീട്ടിവെച്ചത് മുശാവറ യോഗത്തിൽ എതിർപ്പുയരാനുള്ള സാധ്യത കണക്കിലെടുത്തെന്ന് സൂചന. കോട്ടുമല മൊയ്തീൻ കുട്ടി മുസ്‌ലിയാരെ ജനറൽ സെക്രട്ടറിയാക്കാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കം മുന്നിൽ കണ്ട് ലീഗ് പക്ഷം ചില മുശാവറ അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.ടി. അബ്ദുള്ള മുസ്‌ലിയാരെ പിന്തുണയ്ക്കണമെന്നായിരുന്നു ആവശ്യം.
മുശാവറ യോഗത്തിൽ പ്രഖ്യാപനമുണ്ടായാൽ എതിർപ്പുയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് ജിഫ്രി തങ്ങൾ തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റിയത്. അതുവരെ എം.ടി. അബ്ദുള്ള മുസ്‌ലിയാർക്ക് ചുമതല നൽകിയതും സമവായശ്രമത്തിന്റെ ഭാഗമായാണെന്നാണ് സൂചന.
എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന സൂചന ഔദ്യോഗിക പക്ഷവും നൽകുന്നുണ്ട്. ലീഗ് അനുകൂല നിലപാട് പരസ്യമായി സ്വീകരിക്കാറുള്ള ഹംസ ഫൈസി ഹൈത്തമിയെ സമസ്ത മലപ്പുറം ജില്ലാ മുശാവറയിൽ നിന്ന് നീക്കിയിരുന്നു. സി.ഐ.സി വിഷയത്തിൽ സമസ്തയുടെ നിലപാടിന് വിരുദ്ധമായി സംസാരിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം.അതേസമയം, മുശാവറയുടെ പുനഃസംഘടനയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കങ്ങളും ഇരുപക്ഷത്തും സജീവമാണ്. 40 അംഗ മുശാവറയിൽ നിലവിൽ അഞ്ച് ഒഴിവുകളാണുള്ളത്.
