ഇൻഷുറൻസ് അടച്ചിട്ടും അർഹമായ ആനുകൂല്യം നിഷേധിക്കുന്നുവെന്ന ആരോപണവുമായി മത്സ്യത്തൊഴിലാളികൾ. സംസ്ഥാന വ്യാപകമായി മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട ഇൻഷുറൻസ് നിഷേധിക്കുന്നുവെന്നാണ് ഓറിയന്റൽ ഇൻഷുറൻസിനെതിരായ പരാതി. സർക്കാരും മത്സ്യത്തൊഴിലാളികളും ചേർന്ന് വിഹിതം അടയ്ക്കുന്ന ഇൻഷുറൻസ് പദ്ധതിയിലാണ് കമ്പനിയുടെ കള്ളക്കളിയെന്നാണ് ആരോപണം.
വള്ളവും എൻജിനും അടക്കം ഇൻഷുർ ചെയ്തിട്ടും നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കുന്നുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. എൻജിൻ തകർന്നിട്ടും ഇൻഷുറൻസ് നിഷേധിച്ച ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ബെൻസിയുടെ സംഭവം പുറത്തുവന്നതോടെയാണ് കൂടുതൽ മത്സ്യത്തൊഴിലാളികൾ സമാന ദുരനുഭവങ്ങൾ പങ്കുവെച്ചത്.
എൻജിൻ മാത്രം തകർന്നാൽ ഇൻഷുറൻസ് നൽകാനാകില്ലെന്നും വള്ളം കൂടി തകരണമെന്നുമാണ് കമ്പനി പ്രതിനിധിയുടെ വാദം. ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി ബെൻസിയുടെ വള്ളമാണ് കടൽക്ഷോഭത്തിൽ തോട്ടപ്പള്ളി ഹാർബറിൽ വച്ച് എൻജിൻ നശിച്ചത്. പോലീസ് അനുകൂല റിപ്പോർട്ട് നൽകിയിട്ടും ഇൻഷുറൻസ് നിഷേധിച്ചെന്നാണ് പരാതി.
മത്സ്യത്തൊഴിലാളികളെ നിസ്സാര കാരണങ്ങൾ പറഞ്ഞ് ഇൻഷുറൻസ് നിഷേധിക്കുന്നതിനെതിരെ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. മത്സ്യത്തൊഴിലാളികൾ നേരിടുന്ന ഈ ചൂഷണം അംഗീകരിക്കാനാകില്ലെന്നും മേഖലയിൽ നിന്ന് കടുത്ത പ്രതിഷേധമുയരുമെന്നും മുന്നറിയിപ്പ്.
