വെള്ളപ്പൊക്ക ദുരന്തബാധിതർക്കുള്ള ധനസഹായം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. വീടുകളിൽ വെള്ളം കയറി നാശനഷ്ടം സംഭവിച്ച കുടുംബങ്ങൾക്ക് 10,000 രൂപ സമാശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്ക് നൽകുന്ന നഷ്ടപരിഹാര തുക 25 ശതമാനം വർധിപ്പിക്കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
നേരിട്ട് ദുരന്തം ബാധിച്ച ഒരു റേഷൻ കാർഡിലെ പരമാവധി രണ്ട് പേർക്ക് പ്രതിദിനം 300 രൂപ വീതം ധനസഹായം നൽകും. പ്രളയത്തിൽ വീട് നഷ്ടപ്പെടുകയോ സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയോ ചെയ്തവർക്ക് വാടകവീട്ടിൽ താമസിക്കാനുള്ള ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തീരദേശ മേഖലകളിലെ നാശനഷ്ടം കുറയ്ക്കാൻ കടൽഭിത്തി നിർമാണം വേഗത്തിലാക്കും. ആവശ്യമായ സ്ഥലങ്ങളിൽ ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും അറിയിച്ചു. പുനരധിവാസത്തിനായി പുതിയ ‘പുനർഗേഹം’ പദ്ധതി പ്രഖ്യാപിക്കുമെന്നും, തീരദേശ മേഖലയിലെ പരാതികൾ പരിഹരിച്ച് നിലവിലെ സമാശ്വാസ പദ്ധതികളുടെ ധനസഹായം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
