പാണക്കാട് മണ്ണിടിച്ചൽ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. മലപ്പുറം ജില്ലാ ജിയോളജിസ്റ്റ് ഓഫീസർക്ക് ജിയോളജി വകുപ്പ് ഡയറക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മലപ്പുറം ജില്ലയിൽ അനധികൃത ഖനനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധനാ സ്ക്വാഡ് രൂപീകരിച്ചും ജിയോളജി വകുപ്പ് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.
മണ്ണിടിച്ചൽ ഉണ്ടായ പ്രദേശത്ത് മണ്ണ് നീക്കത്തിന് അനുമതി നൽകിയതിലും ഖനന പ്രവർത്തനങ്ങൾ തടയുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് കണ്ടെത്തൽ. പ്രദേശത്ത് മെക്കാനിക്കൽ ഖനനത്തിന് അനുമതി നൽകിയിരുന്നില്ലെങ്കിലും, സ്ഥലം ഉടമ അനധികൃതമായി മെക്കാനിക്കൽ ഖനനം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കാൻ ജിയോളജി വകുപ്പിനും മലപ്പുറം ജില്ലാ കലക്ടർക്കും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശം നൽകി. തുടർന്ന് മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ജില്ലയിൽ വ്യാപക പരിശോധന നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവിടുകയും ചെയ്തു.
ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ അനധികൃത ഖനന പ്രവർത്തനങ്ങൾ കണ്ടെത്താനും തടയാനുമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനകം പരിശോധന പൂർത്തിയാക്കി നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
അതേസമയം, മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. മണ്ണ് പൂർണമായും നീക്കിയ ശേഷവും വിദഗ്ധ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഗതാഗതം പുനഃസ്ഥാപിക്കൂ. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ ഗതാഗതം പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം വിദഗ്ധരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും.
