മുൻകരുതൽ അറിയിപ്പുകൾക്കിടയിലും റാന്നിയിലെ പ്രളയദുരിതം തുടരുകയാണ്. വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിൽ രാത്രിയിലുണ്ടായ ശക്തമായ മഴയോടെ വീണ്ടും വെള്ളം കയറി. മൂഴിയാർ ഡാമിന്റെ ഷട്ടർ തുറന്നതിനെ തുടർന്ന് വരും മണിക്കൂറുകളിൽ പമ്പയിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകുന്നത്.
രാത്രിയിൽ ശബരിമല വനമേഖലയുൾപ്പെടെ കനത്ത മഴ ലഭിച്ചതോടെയാണ് പമ്പയാറ്റിൽ ജലനിരപ്പ് വീണ്ടും ഉയർന്നത്. ഇതിന് പിന്നാലെ രാവിലെ 9.30ഓടെ മൂഴിയാർ ഡാമിന്റെ ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി കക്കാട്ടാറിലേക്കും പമ്പയാറ്റിലേക്കും വെള്ളം ഒഴുക്കിത്തുടങ്ങി. ഈ വെള്ളം മണിക്കൂറുകൾക്കകം റാന്നി മേഖലയിലെത്തുമെന്നാണ് മുന്നറിയിപ്പ്.
വീണ്ടും വെള്ളം കയറിയതോടെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കഴിഞ്ഞ ദിവസങ്ങളായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ പാഴായതായി വ്യാപാരികളും നാട്ടുകാരും പറയുന്നു. മുൻ ദിവസങ്ങളിലേതുപോലെ മുന്നറിയിപ്പില്ലാതെ ഡാം തുറന്നെന്ന വിമർശനം ആവർത്തിക്കാതിരിക്കാൻ ഇത്തവണ വ്യാപകമായ അറിയിപ്പുകൾ നൽകിയ ശേഷമാണ് ഡാം തുറന്നതെന്ന് അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ആദ്യ പ്രളയം തന്നെ എല്ലാം തകർത്തതിനാൽ ഇപ്പോഴത്തെ മുന്നറിയിപ്പ് കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് ദുരിതബാധിതരുടെ പ്രതികരണം.
വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ ആരാധനാലയങ്ങൾ ഉൾപ്പെടെ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം ദിവസങ്ങളായി ഭക്ഷണവും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലഭിക്കാതെ ദുരിതം അനുഭവിക്കുന്നതായി ക്യാമ്പുകളിലുള്ളവരും പ്രദേശവാസികളും പറയുന്നു.
ഇതിനിടെ ശബരിമല പാതയിലെ അട്ടത്തോട് മേഖലയിൽ ഉൾപ്പെടെ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ തുടരുന്നതിനാൽ പമ്പാതീരത്തുള്ള പ്രദേശങ്ങളിൽ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചു.
