അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട്
ഹർത്താൽ നടത്തുന്ന എഴുപതോളം ദലിത് സംഘടനകൾ ഇന്നുവരെ കേരളം ചരിത്രത്തിൽ കാണാത്ത ഒരു ദലിത് കൂട്ടായ്മക്ക് വേദിയാകുമ്പോൾ അത് പറയുന്നുണ്ടോ മറ്റൊരു രാഷ്ട്രീയ ശക്തിയുടെ ഉദയം?.
തള്ളിക്കളയാനാവില്ല അത്തരമൊരു സാധ്യതയെ. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും സംഘടനയും ദളിത്, ആദിവാസി സമൂഹങ്ങളുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നില്ല എന്ന തോന്നൽ ആ സമൂഹത്തിൽ രൂഢമൂലമായിട്ട് ആണ്ടുകളായി. ഇടതുപക്ഷം ഭരണപക്ഷമായി മാറിയതോടെ നാമമാത്രമുള്ള പ്രതിഷേധ പിന്തുണകളും രാഷ്ട്രീയ സമരങ്ങളും ഇല്ലാതാകുകയും ചെയ്തു.
ഭരിക്കുന്ന ഭരണപക്ഷത്തിൽ നിന്ന് ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്നും പക്ഷെ ഇതൊക്കെ ആളികത്തിക്കേണ്ട പ്രതിപക്ഷം എന്തുകൊണ്ട് ഈ വിഷയങ്ങളെ ഏറ്റെടുക്കുന്നില്ല എന്ന പരിഭവം ദലിത് സംഘടനകൾ പലപ്പോഴായി ഉന്നയിച്ചുവരുന്നതാണ്. 22 വയസുള്ള ഒരു ചെറുപ്പക്കാരൻ ഈ രീതിയിൽ ആത്മഹത്യ ചെയ്യാൻ നിർബന്ധിതനാകുമ്പോൾ ഇത് ദളിത് സമൂഹത്തിന് പുറത്തായിരുന്നെങ്കിൽ എത്ര കണ്ട് രാഷട്രീയമായി ഏറ്റെടുക്കുമായിരുന്നു എന്ന ചോദ്യം പരസ്യമായി ചോദിക്കുന്നു ദലിത് നേതാക്കന്മാർ.ഇത് ചോദിക്കാൻ മറ്റാരുമില്ല എന്ന തിരിച്ചറിവ് ദലിത് സമൂഹം ഏറ്റെടുക്കുന്നു എന്ന സൂചന കൂടി ഈ ഹർത്താലിലുണ്ട്.
ഉപേക്ഷിക്കപ്പെടുന്ന മനുഷ്യർക്കിടയിൽ പ്രശ്നങ്ങളുണ്ടായാൽ അവരെ അവഗണിച്ചുവിടാമെന്ന് കരുതേണ്ട , എന്ന് ആ സമൂഹം ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും കൊടുക്കുന്ന സൂചന കൂടി ഈ ഹർത്താലിലുണ്ട്. അങ്ങനെ പുതുതായി വന്ന ഐക്യബോധമാണ് ദലിത് ഹർത്താലിലൂടെ പുറത്തുവരുന്നത് . അത് സംഘടനകളും നേതാക്കളും സ്വയം മനസിലാക്കുകയും ചെയ്യുന്നുണ്ടാകണം. അങ്ങനെയെങ്കിൽ കേവലമൊരു വിഷയത്തിനപ്പുറത്തേക്ക് ഇതൊരു വിശാല ദലിത് ഐക്യമായി മാറും. അതൊരു പൊളിറ്റിക്കൽ ഫോഴ്സ് ആയി മാറുന്ന കാലവും വിദൂരമാകില്ല. അതായിരിക്കും ഇതിൻറെ സ്വാഭാവിക പരിണാമം. അതല്ലാതെ മറ്റൊരു വഴിയുമുണ്ടാകില്ല ഈ സമുദായത്തിൽ. മറ്റേതൊരു സമുദായത്തേയും പോലെ പരിഗണന കിട്ടണമെന്നും ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തി ഉണ്ടെന്നും തെളിയിക്കാൻ ദലിത് സംഘടനകൾ എന്ത് നീക്കമാണ് ഈ ഹർത്താലിന് ശേഷം നടത്തുക എന്നതാകും തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം രാഷ്ട്രീയ കേരളം കാണാൻ പോകുന്ന പ്രധാന ഗതിവിഗതികളിൽ ഒന്ന്.
