സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകരില്ലാത്ത പ്രതിസന്ധിക്ക് ഭാഗിക പരിഹാരമായി 220 അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. അധ്യയന വർഷം തുടങ്ങി ഒന്നര മാസം പിന്നിട്ടിട്ടും 248 സർക്കാർ സ്കൂളുകളിൽ പ്രധാനാധ്യാപകരില്ലെന്ന ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.
സാധാരണയായി മെയ് മാസത്തിൽ പൂർത്തിയാക്കി ജൂണിൽ സ്കൂൾ തുറക്കുന്നതിന് മുൻപേ നടപ്പാക്കേണ്ട അധ്യാപക സ്ഥാനക്കയറ്റ നടപടികൾ ഇത്തവണ വൈകിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സ്കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്കും ഭരണപരമായ ചുമതലകൾക്കും നേതൃത്വം നൽകേണ്ട പ്രധാനാധ്യാപകരില്ലാതെ നൂറുകണക്കിന് സ്കൂളുകളാണ് പ്രവർത്തിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം 220 അധ്യാപകർക്ക് പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം ലഭിക്കും. എന്നാൽ ഇതിന് ശേഷവും 28 സ്കൂളുകളിൽ പ്രധാനാധ്യാപകരുടെ ഒഴിവ് തുടരുമെന്നാണ് വിലയിരുത്തൽ. ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനക്കയറ്റം ലഭിച്ച അധ്യാപകർ പുതിയ സ്കൂളുകളിൽ ചുമതലയേൽക്കുന്നതിലും കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്.
പ്രധാനാധ്യാപക തസ്തികകൾക്ക് പുറമേ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തസ്തികകളിലേക്കും നിയമനമുണ്ടെങ്കിലും അവിടെയും എല്ലാ ഒഴിവുകളും നികത്താനായിട്ടില്ല. ശേഷിക്കുന്ന ഒഴിവുകളും അടിയന്തരമായി നികത്തണമെന്ന ആവശ്യമാണ് വിദ്യാഭ്യാസ രംഗത്ത് ഉയരുന്നത്.
