ശബരിമല തന്ത്രി സ്ഥാനത്തേക്ക് ബ്രഹ്മദത്തൻ യോഗ്യനാണെന്ന് മൂന്നംഗ വിദഗ്ധസമിതി കണ്ടെത്തി. തന്ത്രവിദ്യയിൽ മികച്ച അറിവും തന്ത്രി പദവി വഹിക്കാനുള്ള യോഗ്യതയും ബ്രഹ്മദത്തനുണ്ടെന്ന് സമിതി വിലയിരുത്തി. ഇക്കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിനെ ഔദ്യോഗികമായി അറിയിക്കും.
അക്കീരമൺ കാളിദാസ ഭട്ടതിരി, കുഴിക്കാട്ട് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരി, കടിയക്കോൽ സുബ്രമണ്യൻ നമ്പൂതിരി എന്നിവരടങ്ങിയ സമിതിയാണ് വിലയിരുത്തൽ നടത്തിയത്. വിദഗ്ധസമിതിയുടെ ശുപാർശ ലഭിച്ച ശേഷം ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിൽ വിഷയം പരിഗണിക്കും. തുടർന്ന് ബോർഡിന്റെ അന്തിമ നിലപാട് ജൂലൈ 27-ന് ഹൈക്കോടതിയെ അറിയിക്കുമെന്നാണ് സൂചന.
നിലവിലെ തന്ത്രി കണ്ഠരര് രാജീവര്, വരാനിരിക്കുന്ന ചിങ്ങമാസം മുതൽ ചുമതലകളിൽ നിന്ന് ഒഴിവാക്കി മകൻ ബ്രഹ്മദത്തനെ തന്ത്രിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധസമിതിയെ നിയോഗിച്ച് യോഗ്യതാ പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ദേവസ്വം ബോർഡ് തന്റെ തീരുമാനം കോടതിയെ അറിയിക്കും.
