വഖഫ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. ഹൈക്കോടതിയിലെ വഖഫ് കേസിൽ സർക്കാർ സ്വീകരിച്ച നിലപാട് അമ്പരപ്പിക്കുന്നതും ആശങ്കയുണ്ടാക്കുന്നതുമാണെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. വഖഫ് കേസിൽ ഉണ്ടായ പിഴവ് തിരുത്തി പ്രഖ്യാപിത നിലപാടിൽ ഉറച്ചുനിൽക്കാൻ സർക്കാർ ആർജവം കാണിക്കണമെന്നും എഡിറ്റോറിയൽ ആവശ്യപ്പെട്ടു.
കേരള വഖഫ് ബോർഡിന്റെ നിയമനങ്ങൾ കേന്ദ്ര വഖഫ് നിയമഭേദഗതിയുടെ മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന ഹർജിക്കാരുടെ വാദം സർക്കാർ അഭിഭാഷകൻ തത്വത്തിൽ അംഗീകരിച്ചതോടെയാണ് ബോർഡിന്റെ പ്രവർത്തനം മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.സർക്കാരിന് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനോ, സമാന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം ചൂണ്ടിക്കാട്ടി കേസ് മാറ്റിവയ്ക്കാൻ ആവശ്യപ്പെടാനോ അവസരമുണ്ടായിരുന്നെങ്കിലും അത് ചെയ്തില്ലെന്നും വിമർശനമുണ്ട്. ഈ സമീപനം സർക്കാരിന്റെ പ്രഖ്യാപിത മതേതര നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും എഡിറ്റോറിയൽ പറയുന്നു.
വഖഫ് വിഷയത്തിൽ ഉണ്ടായ പിഴവ് തിരുത്തി നിലപാടിൽ ഉറച്ചുനിൽക്കാൻ സർക്കാർ തയ്യാറാകണമെന്നും, അല്ലാത്തപക്ഷം സർക്കാരിനെ പിന്തുണച്ച മതേതര മനസ്സുകൾ പോലും അകലം പാലിക്കുമെന്ന മുന്നറിയിപ്പോടെയാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.അതേസമയം, സംസ്ഥാന വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജും സുപ്രീം കോടതിയിൽ തടസ്സഹർജി സമർപ്പിച്ചു. ഷോൺ ജോർജിന്റെ വാദം കൂടി കേട്ട ശേഷമായിരിക്കും വിഷയത്തിൽ സുപ്രീം കോടതി തുടർനടപടി സ്വീകരിക്കുക.
