പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായിട്ടും കൊച്ചി-ലക്ഷദ്വീപ് സീപ്ലെയിൻ സർവീസ് വീണ്ടും നീളുന്നു. അന്തിമഘട്ട സുരക്ഷാ അനുമതികൾ ലഭിക്കാത്തതിനെ തുടർന്ന് നാളെ നടത്താനിരുന്ന സർവീസിന്റെ ഉദ്ഘാടനം മാറ്റിവച്ചു.എയർപോർട്ട് അതോറിറ്റി, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ലക്ഷദ്വീപ് ഭരണകൂടം, സർവീസ് നടത്തിപ്പുകാരായ സ്കൈ ഹോപ്പ് ഏവിയേഷൻ എന്നിവരുടെ യോഗത്തിലാണ് ഉദ്ഘാടനം മാറ്റിവയ്ക്കാൻ തീരുമാനമായത്. ബാക്കിയുള്ള അനുമതി നടപടികൾ പൂർത്തിയാക്കി ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.
ആദ്യഘട്ട പരീക്ഷണപ്പറക്കലിനിടെ സീപ്ലെയിൻ ബോട്ടിലിടിച്ച് തകരാറിലായിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി നടത്തിയ രണ്ടാം പരീക്ഷണപ്പറക്കൽ വിജയകരമായതോടെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.കരയിലും വെള്ളത്തിലും ഒരുപോലെ ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫിബിയൻ വിമാനങ്ങളാണ് സർവീസിനായി ഉപയോഗിക്കുന്നത്. കൊച്ചിയിൽ നിന്ന് ഏകദേശം 40 മിനിറ്റിനുള്ളിൽ ലക്ഷദ്വീപിലെത്താൻ കഴിയുന്ന ഈ പദ്ധതി ദ്വീപുകളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം ടൂറിസത്തിനും വലിയ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.
ആദ്യഘട്ടത്തിൽ കവരത്തി, കൽപേനി, അഗത്തി, കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് സർവീസ്. പൈലറ്റും ക്യാബിൻ ക്രൂവും ഉൾപ്പെടെ ഒരേസമയം 20 പേർക്ക് യാത്ര ചെയ്യാനാകും. മെഡിക്കൽ ഇവാക്വേഷൻ ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കും സീപ്ലെയിൻ സർവീസ് ഉപയോഗപ്പെടുത്താനാണ് പദ്ധതി.
