കോഴിക്കോട് അഴിയൂരിൽ 17-കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കുടുംബം. മരിക്കുന്നതിന് തലേദിവസം മകനെ ഒരു സംഘം ക്രൂരമായി മർദിച്ചിരുന്നുവെന്നും അതിന്റെ മാനസികാഘാതമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.അഴിയൂർ സ്വദേശി അഭിത്തിനെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെയാണ് മകനെ മർദിച്ചതെന്നും, മർദനവിവരം അഭിത് തന്നെയാണ് വീട്ടിൽ അറിയിച്ചതെന്നും മാതാവ് വിജിഷ പറഞ്ഞു.
സംഭവത്തിൽ റിസ്വാൻ, ഷാമിൽ, നസീഫ്, അഭിനവ് കണ്ണൻ, ഷഹബാസ്, മിസ്ബാഹ് എന്നിവർക്കെതിരെ ചൊക്ലി പൊലീസ് കേസെടുത്തിട്ടുണ്ട്. അഭിത്തിന്റെ സുഹൃത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ മർദനവുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
മർദനത്തെ തുടർന്നുണ്ടായ മാനസികാഘാതമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. അതിനാൽ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ചുമത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
