പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രതീഷ് കാളിയാടനെതിരെ സിപിഐഎം നേതാക്കൾ രംഗത്ത്. യുഡിഎഫിൽ ഏതെങ്കിലും സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണോ പ്രതികരണമെന്ന് സംശയമുണ്ടെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആരോപിച്ചു.
സംസ്ഥാന സർക്കാരിന് പി.എം ശ്രീ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്ന രതീഷ് കാളിയാടന്റെ ലേഖനമാണ് പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ അഡീഷണൽ പി.എസ് ആയിരുന്ന വ്യക്തി കോൺഗ്രസിന്റെ നിലപാടിന് സമാനമായ വാദമാണ് മുന്നോട്ടുവച്ചതെന്നാണ് സിപിഐഎമ്മിന്റെ വിമർശനം.രതീഷ് കാളിയാടന്റെ വാദങ്ങൾ പൂർണമായും തള്ളിയ വി. ശിവൻകുട്ടി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ ഇടപെടാനല്ല നിയമിച്ചതെന്നും പ്രതികരിച്ചു.
രതീഷിന്റെ ലേഖനത്തിനെതിരെ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, കെ.കെ. ശൈലജ എന്നിവരും നേരത്തെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന ഉദ്യോഗസ്ഥൻ പി.എം ശ്രീ വിഷയത്തിൽ യുഡിഎഫ് വാദം അംഗീകരിക്കുകയും എൽഡിഎഫ് നിലപാട് തള്ളുകയും ചെയ്യുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് സിപിഐഎം നേതാക്കളുടെ ആരോപണം.ലേഖനം വിവാദമായതോടെ തന്റെ നിലപാട് വളച്ചൊടിച്ചുവെന്ന് രതീഷ് കാളിയാടനും പ്രതികരിച്ചിരുന്നു. പി.എം ശ്രീ വിഷയത്തിൽ സിപിഐഎമ്മും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുകയാണ്.
