സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് മുൻ എക്സൈസ് മന്ത്രി എംബി രാജേഷ്. ഈ തീരുമാനം വഴി സംസ്ഥാന ഖജനാവിന് 600 കോടി രൂപയുടെ നഷ്ടമുണ്ടാകും. നികുതി കുറച്ചതിന് പിന്നിൽ വൻ അഴിമതിയാണെന്നും ഇതിലൂടെ എത്ര രൂപ കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.
വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ തന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നേർപകുതിയായി വെട്ടിച്ചുരുക്കിയതിനെതിരെയാണ് എംബി രാജേഷിന്റെ രൂക്ഷവിമർശനം. 251 രൂപയായിരുന്ന നികുതിയാണ് ബഡ്ജറ്റിലൂടെ 120 രൂപയായി കുറച്ചത്. ‘റെഡി ടു ഡ്രിങ്ക്’ ഗണത്തിൽപ്പെടുന്ന ഇത്തരം മദ്യത്തിന്റെ നികുതി കുറഞ്ഞതോടെ സംസ്ഥാനത്ത് മദ്യ ഉപഭോഗം ഇരട്ടിയാകുമെന്നും കുട്ടികൾക്ക് വരെ സുലഭമായി മദ്യം ലഭിക്കുന്ന അവസ്ഥയുണ്ടാകുമെന്നും എംബി രാജേഷ് കുറ്റപ്പെടുത്തി. പഴം, പച്ചക്കറി എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് വൈനുകൾക്ക് ഏർപ്പെടുത്തുന്ന കുറഞ്ഞ നികുതി മാത്രമാണുള്ളത്. എന്നാൽ സ്പിരിറ്റിൽ നിന്ന് ഉത്പാദിപ്പിക്കുന്ന മദ്യത്തിന് വലിയ നികുതിയാണ് ഈടാക്കാറുള്ളത്. ഇത്തവണ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഈ നികുതിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. കർണാടക കേന്ദ്രമായി പ്രവർത്തിക്കുന്ന മദ്യലോബിയാണ് ഇതിന് പിന്നിലെന്നും നികുതിയിളവിന്റെ ലാഭം അവർക്ക് മാത്രമാണെന്നും എംബി രാജേഷ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇതേ ആവശ്യവുമായി കമ്പനികൾ സമീപിച്ചിരുന്നെങ്കിലും മദ്യ ഉപഭോഗം കൂടുമെന്ന് ചൂണ്ടിക്കാട്ടി അത് അനുവദിച്ചിരുന്നില്ല. എന്നാൽ പുതിയ തീരുമാനങ്ങൾ എങ്ങനെ പ്രതിഫലിക്കുമെന്ന് ആദ്യം നിരീക്ഷിക്കാമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. മുമ്പ് എൽഡിഎഫ് ഭരണകാലത്ത് കേരളത്തിൽ മുഴുവൻ ബാറുകൾ അനുവദിച്ചപ്പോൾ തോമസ് ഐസക് എവിടെയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. യുഡിഎഫ് സർക്കാർ കേരളത്തിൽ മദ്യം ഒഴുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് ഇടതുപക്ഷ നേതാക്കളുടെ പ്രധാന വിമർശനം.
