പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗിനകത്ത് അമർഷം പുകയുന്നു. പദ്ധതിയിൽ പാർട്ടി നേതൃത്വം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നാണ് അണികൾക്കിടയിൽ നിന്ന് ഉയരുന്ന പ്രധാന വിമർശനം. ഇതിന്റെ ഭാഗമായി പദ്ധതിക്കെതിരെ യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പരസ്യമായി പ്രമേയം പാസാക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫ് സർക്കാരിനെതിരെ യുഡിഎഫും ലീഗും പ്രയോഗിച്ച പ്രധാന രാഷ്ട്രീയ ആയുധങ്ങളിലൊന്നായിരുന്നു പിഎം ശ്രീ പദ്ധതി. എന്നാൽ അധികാരത്തിലെത്തിയതോടെ ആ നിലപാട് മറന്നുള്ള പ്രവർത്തനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കാനാണ് ജനങ്ങൾ യുഡിഎഫിന് ജനവിധി നൽകിയതെന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റി പാസാക്കിയ പ്രമേയത്തിൽ ഓർമിപ്പിക്കുന്നു. യുഡിഎഫ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്നതിനിടെയാണ് അണികളിൽ നിന്നുള്ള ഈ പരസ്യമായ തിരുത്തൽ.
വിഷയത്തിൽ സമൂഹമാധ്യമങ്ങളിലടക്കം ലീഗ് നേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ അണികളുടെ ഭാഗത്തുനിന്ന് രൂക്ഷവിമർശനങ്ങളാണ് ഉയരുന്നത്. പിഎം ശ്രീ വിഷയം പാർട്ടിയിൽ അടിയന്തരമായി ചർച്ച ചെയ്യണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് മുമ്പ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അയച്ച കത്ത് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ടു. പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തുടർനടപടികൾ സ്വീകരിക്കണമെന്ന് വ്യക്തമാക്കുന്ന കത്താണ് പുറത്തുവിട്ടത്.
