റീട്ടെയ്ൽ പെട്രോൾ പമ്പുകളിൽ നിന്ന് കാനുകളിൽ ഇന്ധനം വിതരണം ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച പ്രത്യേക സുരക്ഷാ കാനുകളിലോ ടാങ്കുകളിലോ മാത്രമേ ഇനി മുതൽ ഇന്ധനം നൽകാവൂ എന്നാണ് പുതിയ നിയമം.
എന്നാൽ, പെസോ അംഗീകരിച്ച ഇത്തരം കാനുകൾ നിലവിൽ വിപണിയിൽ ആവശ്യത്തിന് ലഭ്യമാകുന്നില്ല എന്നാണ് പ്രധാന പരാതി. അഞ്ച് ലിറ്റർ ശേഷിയുള്ള ഒരു അംഗീകൃത കാനിന് ഏകദേശം 3,000 രൂപയോളമാണ് വിപണിയിലെ വില. ഇത്തരം കാനുകൾ വിപണിയിൽ ആവശ്യത്തിന് ലഭ്യമാക്കണമെന്ന് പെട്രോൾ പമ്പ് ഉടമകൾ ആവശ്യപ്പെടുന്നു.
പുതിയ നിയന്ത്രണം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് കാർഷിക മേഖലയെയാണ്. വയലുകളിലെ പമ്പ് സെറ്റുകൾ, കൊയ്യൽ യന്ത്രങ്ങൾ, കാടുവെട്ട് യന്ത്രങ്ങൾ, ജനറേറ്ററുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാൻ സാധാരണ കാനുകളിൽ ഇന്ധനം വാങ്ങുന്ന പതിവാണ് കർഷകർക്കുള്ളത്. എന്നാൽ പെസോ അംഗീകൃത കാനുകൾ ഇല്ലാത്തതിനാൽ നിലവിൽ ഇവർക്ക് ഇന്ധനം ലഭിക്കാത്ത സാഹചര്യമാണ്. ആശുപത്രികളിലെ ജനറേറ്ററുകൾക്കും മത്സ്യബന്ധന ബോട്ടുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി കാനുകളിൽ ഇന്ധനം വാങ്ങേണ്ടി വരുന്നവരെയും ഇത് പ്രതിസന്ധിയിലാക്കുന്നു.
നിലവിലെ ചട്ടപ്രകാരം വാഹനങ്ങൾക്ക് പുറമേ കാനുകളിലോ ടാങ്കുകളിലോ ഇന്ധനം നൽകുമ്പോൾ നിശ്ചിത പരിധികൾ പാലിക്കണമെന്നും നിർദേശമുണ്ട്. ഒരു വ്യക്തിക്ക് ഒരു തവണ ഡീസൽ 200 ലിറ്റർ വരെ മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. അതേസമയം, പുതിയ നിയമത്തെക്കുറിച്ചുള്ള അവബോധക്കുറവ് പമ്പുകളിൽ കടുത്ത സംഘർഷാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. പഴയ രീതിയിൽ പ്ലാസ്റ്റിക് കാനുകളുമായി എത്തുന്ന ഉപഭോക്താക്കൾക്ക് നിയമപ്രകാരം ഇന്ധനം നൽകാൻ കഴിയാത്തതിനാൽ ജീവനക്കാരുമായി തർക്കങ്ങൾ പതിവാകുകയാണെന്ന് പമ്പുടമകൾ പറയുന്നു. നിയമം നടപ്പാക്കുന്നത് പമ്പുകളാണെങ്കിലും അംഗീകൃത കാനുകളുടെ ലഭ്യത ഉറപ്പാക്കേണ്ടത് സർക്കാർ സംവിധാനങ്ങളാണെന്നും, വിപണിയിൽ ഇവ ലഭ്യമാക്കാതെ ചട്ടങ്ങൾ കർശനമാക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നും പമ്പുടമകൾ ചൂണ്ടിക്കാണിക്കുന്നു.
