സംസ്ഥാനത്ത് ഇന്നും മഴ കനക്കും. 8 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ ജാഗ്രത തുടരണം. കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
പാലക്കാട് ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഒറ്റപ്പാലത്ത് നവീകരണം നടക്കുന്ന റോഡിൽ വെള്ളക്കെട്ടുണ്ടായി. സഹകരണ ബാങ്കിലും വെള്ളം കയറി.ഒറ്റപ്പാലം – ചെർപ്പുളശ്ശേരി റോഡിന്റെ അശാസ്ത്രീയ നവീകരണം ആണ് ദുരിതത്തിന് കാരണമെന്ന് ജനങ്ങൾ പറഞ്ഞു. ചെർപ്പുളശ്ശേരിയിൽ സർക്കാർ സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു.ഇടിഞ്ഞത് ചെർപ്പുളശ്ശേരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ചുറ്റുമതിൽ. കഴിഞ്ഞ രണ്ടു തവണയും മഴക്കാലത്ത് ഇതേ മതിൽ ഇടിഞ്ഞു താഴ്ന്നിരുന്നു. മഴവെള്ളം പോകാനുള്ള സംവിധാനങ്ങൾ ഇല്ലാതെയാണ് മതിൽ കെട്ടിയതെന്നാണ് ആക്ഷേപം.
വയനാട്ടിൽ കനത്ത മഴയിൽ മാനന്തവാടിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ വെള്ളം കയറി. ലിറ്റിൽ ഫ്ലവർ യുപി സ്കൂളിന് എതിര്‍വശത്തുള്ള വ്യാപരസ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്. മഴവെള്ളം ഓടകളിലൂടെ ഒഴുകിപ്പോകാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് മലയോര ഹൈവേയുടെ ഭാഗമായി ഓവുചാല്‍ നിര്‍മിച്ചത്. അശാസ്ത്രീയമായ നിര്‍മാണ് പ്രതിസന്ധിയാകുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
