പകർച്ചവ്യാധി വ്യാപനം തടയാൻ സംസ്ഥാനത്ത് മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളി, ശനി ഞായർ ദിവസങ്ങളിലാണ് ഡ്രൈഡേ ആചരിക്കുക. വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ യജ്ഞം നടക്കും. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
പകർച്ചവ്യാധികളിൽ സംസ്ഥാനത്ത് ഇന്ന് നാല് മരണമാണ് സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ബാധിച്ചു രണ്ടുപേരും വയറിളക്കം,ഷിഗല്ല ബാധകളിൽ ഓരോരുത്തരും ആണ് മരിച്ചത്. സംസ്ഥാനത്ത് ഇന്ന് 1291 പേരാണ് പനി ബാധിച്ച സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. 106 പേർക്ക് ഡെങ്കിപ്പനിയും 19 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു 3681 പേർക്കാണ് വയറിളക്ക രോഗങ്ങൾ സ്ഥിരീകരിച്ചത്. ഒരാൾക്ക് അമീബിക് മസ്തിഷ്ക്ക ജ്വരവും ഒരാൾക്ക് അമീബിക് മസ്തിഷ്ക്ക ജ്വരവും കണ്ടെത്തി.അതേസമയം സംസ്ഥാനത്ത് ഇന്നലെ പകർച്ച വ്യാധികളിൽ നാല് പേർ മരിച്ചു . ഡെങ്കിപ്പനി, ഇൻഫ്ലുവൻസ, ചിക്കൻപോക്സ്, മഞ്ഞപ്പിത്ത രോഗങ്ങളിലാണ് മരണം. 8 പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചു. ഈ മാസം ഷിഗല്ല ബാധിച്ചവരുടെ എണ്ണം 79 ആയി. 13196 പേരാണ് ഇന്നലെമാത്രം പനി ബാധിച്ചു ചികിത്സ തേടിയത്.
