കോഴിക്കോട് ജില്ലയിൽ ഇന്നും ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതോടെ മലേറിയ ബാധിച്ചവരുടെ എണ്ണം മൂന്നായി. കോഴിക്കോട് ജില്ലയിൽ ഇതുവരെ മൂന്നുപേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. ഇതില് രണ്ട് പേർ അതിഥി തൊഴിലാളികളാണ്. ഒരാൾ നാട്ടിലേക്ക് മടങ്ങി. ചികിത്സയിലുള്ള കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ 63 മൂന്നുകാരനെ ബീച്ച് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. രോഗിയുമായി അടുത്തിടപഴകിയ ആളുകളുടെ രക്ത സാംപിളുകൾ ആരോഗ്യ വകുപ്പ് ശേഖരിച്ചു. തിക്കോടി പഞ്ചായത്തിൽ മധ്യപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളിയും ചികിത്സയിലാണ്. ഈ രോഗിയോടൊപ്പം കഴിഞ്ഞ 15 ഇതര അതിഥി തൊഴിലാളികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ന് വളയത്ത് ഉത്തർ പ്രദേശ് സ്വദേശിക്ക് മലേറിയ സ്ഥിരീകരിച്ചത്. ഇയാൾ കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് എത്തിയതായിരുന്നു. കടുത്ത പനിയെത്തുടർന്ന് വളയത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ ഇയാൾ നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ഇന്ന് പുറത്തുവന്ന രക്തപരിശോധന ഫലത്തിലാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളൊടൊപ്പം കഴിയുന്ന ആളുകളും ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാണ്.
നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന രോഗിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇയാൾ കഴിയുന്നത്. എന്നാൽ രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പിനായില്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കളക്ടർ എം.എസ്.മാധവിക്കുട്ടി പറഞ്ഞു. രോഗം മറ്റാർക്കും സ്ഥിരീകരിച്ചില്ല.
