ഐപിഎസ് തലപ്പത്തെ അഴിച്ചുപണിയിൽ കടുത്ത അതൃപ്തിയിൽ ഉദ്യോഗസ്ഥർ. ഐജി, ഡിഐജി കേഡർ തസ്തികകളിൽ ചട്ടം മറികടന്നാണ് സ്ഥലംമാറ്റങ്ങൾ നടന്നത് എന്നാണ് ആക്ഷേപം. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥർ സംസ്ഥാന പൊലീസ് മേധാവിയെ അതൃപ്തി അറിയിച്ചു.
ഐജി കേഡർ തസ്തികയിലുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് ഡിഐജി റാങ്കിലുള്ള അരുൾ ബി കൃഷ്ണയ്ക്ക് നിയമനം നൽകിയതും ഡിഐജി കേഡർ തസ്തികയിലുള്ള കോഴിക്കോട് കമ്മീഷണർ സ്ഥാനത്ത് എസ്പി റാങ്കിലുള്ള എപി ഷൗക്കത്തലിയെ നിയോഗിച്ചതിലുമാണ് സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തി. ഉത്തരമേഖലാ ഐജി സ്ഥാനത്തേക്ക് ആരെയും നിയമിക്കാത്തതും ദക്ഷിണ മേഖലാ ഐജി സ്ഥാനത്ത് വർഷങ്ങളായി തുടരുന്ന സ്പർജൻ കുമാറിനെ നിലനിർത്തിയതും വിവാദമാകുന്നുണ്ട്. എഡിജിപി മാരുടെ സ്ഥലമാറ്റത്തിലും അതൃപ്തിയുണ്ട്.
പൊലീസ് ആസ്ഥാനത്ത് നിന്നുള്ള ശുപാർശയിൽ ഉൾപ്പെടാത്തവർ പട്ടികയിൽ കടന്നുകൂടിയെന്നാണ് വിമർശനം. മികച്ച ട്രാക്ക് റിക്കോർഡില്ലാത്ത പലരും ജില്ലാ പൊലീസ് മേധാവിമാരുമായി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ് ഹേമചന്ദ്രനെ ഡിജിപി നീരസം അറിയിച്ചിട്ടുമുണ്ട്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ തിങ്കളാഴ്ച നേരിൽക്കണ്ട് ഇക്കാര്യങ്ങൾ ധരിപ്പിക്കാനാണ് ഡിജിപിയുടെ തീരുമാനം.
