വിവാദമായ കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണം കൂടുതൽ സജീവമാക്കി പ്രത്യേക അന്വേഷണ സംഘം. നേരത്തെ നടന്ന പോലീസ് അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമായി പഠിച്ച ശേഷം, കേസിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്.പോസ്റ്റ് ആദ്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതായി കണ്ടെത്തിയ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ, കൂടാതെ കേസിൽ ആരോപണവിധേയനായ മുഹമ്മദ് കാസിം എന്നിവരെയാണ് വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. ഇന്നും വരുന്ന ദിവസങ്ങളിലുമായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്.
നേരത്തെ അന്വേഷണം നടത്തിയ പോലീസ് റിപ്പോർട്ട് വിശദമായി പഠിച്ചാണ് കേസിൽ ഉൾപ്പെട്ടവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തുന്നത്.സമാന്തരമായി സൈബർ വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണവും നടത്തും.സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കപ്പെട്ട വാട്സാപ്പ്, ഫേസ്ബുക്ക് ഗ്രൂപ്പുകളുടെ സമഗ്രവിവരം മെറ്റയിൽ നിന്ന് ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. ആദ്യഘട്ടത്തിൽ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവരെന്ന് പോലീസ് കണ്ടെത്തിയ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് റിബേഷ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കേസിൽ നിർണായകമാകും. ശാസ്ത്രീയ പരിശോധന ആവശ്യമായ കേസിൽ വിവാദ സ്ക്രീൻ ഷോട്ടിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തുക ശ്രമകരമായ ദൗത്യമാണെന്നാണ് എസ്ഐടി വിലയിരുത്തൽ. എങ്കിലും രാഷ്ട്രീയ പ്രാധാന്യമുള്ള കേസിൽ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കാനാണ് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം. ഓരോ ഘട്ടത്തിലും അന്വേഷണ പുരോഗതി അറിയിക്കാനും നിർദേശമുണ്ട്. കേസ് ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം എസ്ഐടി ഉദ്യോഗസ്ഥർ ആദ്യ യോഗം ചേർന്നിരുന്നു, അന്വേഷണ പുരോഗതിക്കനുസരിച്ച് തുടർ യോഗങ്ങൾ ചേർന്നാകും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുക.
