കണ്ണൂർ അഞ്ചരക്കണ്ടിയിൽ മരിച്ച വിദ്യാർഥി നിതിൻ രാജിന്റെ അച്ഛനും സഹോദരീ ഭർത്താവും ഡെന്റൽ കോളജിലെത്തി. കോളജിലെത്തിയ കുടുംബം വികാരാധീതരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് പ്രിൻസിപ്പലിനെ കാണാനായിരുന്നു എത്തിയത്. എന്നാൽ, മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛൻ വാവിട്ട് നിലവിളിച്ചത്. നിതിനെ കൊന്നതാണെന്നും, ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിന്റെ അച്ഛൻ പറഞ്ഞു. എല്ലാവരും കൂടെ ഉപദ്രവിച്ച് കൊന്നതാണെന്നും അച്ഛൻ പറഞ്ഞു.
ലത അടക്കമുള്ള അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തണമെന്ന് നിതിന്റെ സഹോദരീ ഭർത്താവ് ആവശ്യപ്പെട്ടു. പ്രിൻസിപ്പലിന്റെ മുറിയിൽ നിതിൻ വലിയ മാനസിക പീഡനമാണ് നേരിട്ടത്. ഡോ.റാമും സംഗീതയും ഒരുപോലെ കുറ്റക്കാരാണ്. പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന വിചാരണയുടെ ഭാഗമായാണ് നിതിൻ മരിച്ചത്. ലോൺ ആപ്പിന്റെ പേരിൽ നിതിനെ വ്യക്തിഹത്യ ചെയ്തെന്നും സഹോദരീ ഭർത്താവ് പറഞ്ഞു. ലോൺ ആപ്പിന്റെ ഉടമകളെ പിടിച്ചിട്ടില്ലെന്നും ജാതി അധിക്ഷേപം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സഹോദരീ ഭർത്താവ് കുറ്റപ്പെടുത്തി.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്‍സിൽ ആഹ്വാനം ചെയ്തിരിക്കുകയാണ്. ഏപ്രിൽ 28ന് സംസ്ഥാന ഹര്‍ത്താലും നടത്തുമെന്നും അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേര്‍ന്നാണ് ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചത്.
