മുഖ്യമന്ത്രിയുടെ മകൻ്റെ ഗുരുവായൂർ സന്ദർശനത്തിനിടെ പ്രാദേശിക മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തം. മാധ്യമപ്രവർത്തകൻ രാജു ഗുരുവായൂർ ദുരനുഭവം ബിഗ് ടിവിയോട് തുറന്നുപറഞ്ഞു. സെക്യൂരിറ്റി ഉദ്യോഗസ്ഥൻ കഴുത്ത് പിടിച്ച് ഞെരിച്ചു എന്നും വിവേക് കിരണിൻ്റെ കൂടെയുള്ള സ്ത്രീ ഫോൺ തട്ടിപ്പറിച്ചെന്നും രാജു ആരോപിച്ചു.
ഇതിനിടെ മാധ്യമപ്രവർത്തകനെ മർദ്ദിച്ചത് അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് ചെയർമാൻ എവി ഗോപിനാഥ് ബിഗ് ടിവിയോട് പ്രതികരിച്ചു. പിണറായി വിജയൻ്റെ മകന് വിശ്വാസം ആകാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റ മകൻ വിവേക് കിരൺ കുടുംബ സമേതം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയത്. ഇതിനിടെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകരെ നിർബന്ധിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നായിരുന്നു ആരോപണം. മർദിച്ചതും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചതും ദേവസ്വം കാവൽക്കാരാണ് എന്ന് നേരത്തെ രാജു പറഞ്ഞിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന ചിലർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയപ്പോൾ അവരോടും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ വിവേകിൻ്റെ കൂടെ ഉണ്ടായിരുന്നവർ ആവശ്യപ്പെട്ടു എന്നും രാജു പറഞ്ഞു.
