തമിഴ്നാട്ടിലെ സർക്കാർ രൂപീകരണത്തിൽ ചെന്നൈയിൽ നിർണായക നീക്കങ്ങൾ. ടിവികെയെ പിന്തുണക്കുന്ന വിഷയത്തിൽ സിപിഐഎം, സിപിഎ കക്ഷികളുടെയും വിസികെയുടെയും തീരുമാനം ഇന്നുണ്ടാകും. ഇന്നലെ നടക്കാതിരുന്ന ടിവികെ എംഎൽഎമാരുടെ യോഗവും ഇന്ന് നടക്കുന്നുണ്ട്. ഗവർണറുടെ നിലപാടിനെതിരെ പലയിടത്തും ടിവികെ, കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അതേ സമയം ഡിഎംകെ-എഡിഎംകെ സഖ്യ സാധ്യത തള്ളിയ കനിമൊഴി, ഗവർണർ ജനവിധി അംഗീകരിച്ച് ടിവികെയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടു.
തമിഴ്നാട് മുഖ്യമന്ത്രിയായി ജോസഫ് സി വിജയ് എന്ന് ചുമതലയേൽക്കും എന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. നിലവിലെ സാഹചര്യത്തിൽ മൂന്ന് കക്ഷികളും ടിവികെയെ പിന്തുണയ്ക്കാനാണ് സാധ്യത. ടിവികെയുടെ 107, കോൺഗ്രസിൻ്റെ 5, ഇടതുകക്ഷികളുടെ 6 കൂടി ചേരുന്നതോടെ വിജയ്ക്ക് 118 പേരുടെ പിന്തുണയാകും. 234 അംഗ സഭയിൽ വിജയ് ഒരു സ്ഥാനം രാജിവെക്കുമ്പോൾ 233 അംഗങ്ങളാകും. അപ്പോൾ കേവല ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ മതി.
ഈ മൂന്ന് കക്ഷികളുടെയും പിന്തുണ ഉറപ്പ് നല്കുന്ന കത്ത് ലഭിക്കുന്നതോടെ വിജയ്ക്ക് അടുത്ത ദിവസം തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ കഴിയും. അതേ സമയം ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്തതിൽ വലിയ അതൃപ്തി എൻഡിഎ ഘടകകക്ഷികൾ ഒഴികെയുള്ള പാർട്ടികൾക്കുണ്ട്. ഇന്ന് ലോക്ഭവന് മുന്നിലടക്കം ഗവർണർക്കെതിരെ പ്രതിഷേധവുമുണ്ടായി. ഡിഎംകെ-എഡിഎംകെ സഖ്യ സാധ്യത തള്ളിയ കനിമൊഴി, ഗവർണർ ജനവിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റുകക്ഷികളുടെ പിന്തുണ ഉറപ്പിക്കാനായില്ലെങ്കിൽ എന്ത് നിലപാട് സ്വീകരിക്കണം എന്നതിനായി ടിവികെ യോഗവും നടക്കുന്നുണ്ട്
