ഇടുക്കി ഡാമിൽ ജൂൺ 26ന് ഉള്ള ജലനിരപ്പ് 2320.88 അടി. ഉള്ളത് ആകെ സംഭരണ ശേഷിയുടെ 23.45 ശതമാനം മാത്രം വെള്ളം. അതായത് 1459.49 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം സംഭരിക്കാവുന്ന ഇടുക്കിയിൽ ആകെയുള്ളത് 342.26 ദശലക്ഷം ക്യുബിക് മീറ്റർ മാത്രം. അറ്റംപറ്റുക എന്ന നിലയിലാണ് ഈ ജലനിരപ്പ്.ഈ ജലനിരപ്പു പോലും വിശ്വസനീയമല്ല എന്നാണ് റിപ്പോർട്ടുകൾ. കാരണം വർഷങ്ങളായുള്ള ചെളി അടിഞ്ഞുകൂടി അണക്കെട്ട് നന്നായി നികന്നിട്ടുണ്ട്. ഇപ്പോൾ അളവിൽ പറയുന്നത്ര വെള്ളം അതുകൊണ്ടു തന്നെ അണക്കെട്ടിൽ ഉണ്ടാകണമെന്നുമില്ല. 23.45 ശതമാനം മാത്രം വെള്ളമുണ്ടെങ്കിലും അതുമുഴുവൻ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കാനും കഴിയില്ല. ഏറിയാൽ പത്തുശതമാനം കൂടി ജലം ഉപയോഗിക്കാൻ കഴിഞ്ഞേക്കും. അതുകഴിഞ്ഞാൽ കൂടുതൽ വെള്ളം വന്നില്ലെങ്കിൽ ഇടുക്കി പദ്ധതി തൽക്കാലത്തേക്കു പൂട്ടുക എന്നല്ലാതെ മറ്റൊരു വഴിയുമില്ല. ഡാമിലേക്ക് ഇപ്പോൾ കാര്യമായി വെള്ളം ഒഴുകിവരുന്നില്ല. ഇത് ഇടുക്കി പദ്ധതിയുടെ മാത്രം കാര്യമല്ല. മറ്റു ഡാമുകളിലും സ്ഥിതി ഇതു തന്നെ.
കക്കി ഡാമിൽ ഉള്ളത് 21.98 ശതമാനം മാത്രം വെള്ളം. പമ്പയിൽ വെറും 2.47 ശതമാനം മാത്രം. മൂഴിയാറിൽ 38 ശതമാനമുണ്ട്. പക്ഷേ മൂഴിയാറിൽ ആകെ സംഭരിക്കാവുന്നത് 1.16 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം മാത്രമാണ്. അതിന്‍റെ 38 ശതമാനമായ 0.45 ശതമാനം വെള്ളമാണ് അവിടെ ഉള്ളത്. മാട്ടുപ്പെട്ടിയിൽ ഉള്ളത് 7.38 ശതമാനം മാത്രം. ആനയിറങ്ങലിൽ 19.02 ശതമാനം വെള്ളം. കണ്ടളയിൽ 15.56%, ഇരട്ടയാറിൽ 9.95%, കല്ലാറിൽ 24.06 %, ഇടമലയാറിൽ 26.46%, ഷോളയാറിൽ 12.44%, കുറ്റ്യാടിയിൽ 18.51%, ബാണാസുര സാഗറിൽ 9.83%, എന്നിങ്ങനെയാണ് ജൂൺ 26ലെ ജലനിരപ്പ്.
ഒരു ഡാമിലും വെള്ളമില്ല എന്നാൽ വൈദ്യുതി ഉത്പാദനം ഏറെക്കുറെ പൂർണമായും സ്തംഭിക്കും എന്നാണ് അർത്ഥം. വൈദ്യുതി പുറത്തു നിന്ന് അധിക വിലകൊടുത്ത് വാങ്ങാൻ ശ്രമിച്ചാൽ പോലും ഇത്രയേറെ സാധിക്കണം എന്നുമില്ല. നമ്മുടെ ഉത്പാദനം കഴിഞ്ഞ് ആവശ്യത്തിനുള്ള വൈദ്യുതി പോലും പുറമെ നിന്ന് കിട്ടുന്നുണ്ടായിരുന്നില്ല. മഴ കുറവുമൂലമുള്ള പ്രതിസന്ധി എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് എന്നതിനാൽ അയൽ സംസ്ഥാനങ്ങളും നമ്മളെ സഹായിക്കാവുന്ന നിലയിലല്ല.വൈദ്യുതിയുടെ മാത്രം പ്രശ്നമല്ല ഈ കാലവർഷമില്ലായ്മ ഉയർത്തുന്നത്. കുടിവെള്ളം തന്നെ മുട്ടും എന്നാണ് ആശങ്ക. കർക്കടകത്തിൽ വെള്ളം തേടി ജനത അലയേണ്ട സ്ഥിതിയുണ്ടാകുമോ എന്നാണ് വിദഗ്ധർ ആശങ്കപ്പെടുന്നത്. ജലസേചനത്തിനുള്ള അണക്കെട്ടുകളിൽ നിലവിൽ നെയ്യാർ ഡാമിൽ മാത്രമാണ് ഭേദപ്പെട്ട നിലയിൽ വെള്ളമുള്ളത്. ശേഷിയുടെ 96 ശതമാനം വെള്ളം നെയ്യാർ ഡാമിലുണ്ട്. കല്ലടയിൽ 39 ശതമാനം മാത്രം.
മലങ്കരയിൽ ഉള്ളത് 11 ശതമാനം മാത്രമാണ്. ഇടുക്കിയിലെ ഉത്പാദനം കഴിഞ്ഞ് വരുന്ന വെള്ളം സംഭരിക്കുകയാണ് മലങ്കര ചെയ്യുന്നത്. ഇടുക്കിയിൽ വെള്ളമില്ലാതായതോടെ മലങ്കരയും വറ്റുകയാണ്. പത്തനംതിട്ട മണിയാറിൽ 36 ശതമാനം മാത്രം. വാഴാനിയിൽ എട്ടു ശതമാനമാണ് ഉള്ളത്. ചിമ്മിനിയൽ 31 ശതമാനം, പീച്ചിയിൽ 10 ശതമാനം, ശിരുവാണിയിൽ 11 ശതമാനം, കാഞ്ഞിരപ്പുഴയിൽ 35 ശതമാനം, മീങ്കരയിൽ 18 ശതമാനം, വാളയാറിൽ 14ശതമാനം, മലമ്പുഴയിൽ 19 ശതമാനം, പോത്തുണ്ടിയിൽ 8%, മംഗലംഡാമിൽ 17 % എന്നിങ്ങനെയാണ് ജലസേചന അണക്കെട്ടുകളിലെ സ്ഥിതി.കുറ്റ്യാടിയിലും കാരാപ്പുഴയിലും 40 ശതമാനത്തിനു മുകളിൽ വെള്ളമുണ്ട്. പക്ഷേ പഴശ്ശിയിൽ 9 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. ഇനിയും മഴ പെയ്തില്ലെങ്കിൽ കുടിവെള്ളം തന്നെ മുട്ടും എന്നതാണ് അവസ്ഥ.
കേരളത്തിൽ ഇതുവരെ കിട്ടേണ്ട മഴയുടെ 35 ശതമാനം വെള്ളം കുറവാണ് കിട്ടിയിരിക്കുന്നത്. 555.4 മില്ലിമീറ്റർ പെയ്യേണ്ട സ്ഥാനത്ത് 362.3 മില്ലി മീറ്റർ മാത്രമാണ് കിട്ടിയത്. ജില്ലകളുടെ കണക്കെടുത്താൽ വയനാട്ടിലും ഇടുക്കിയിലുമാണ് ഏറ്റവും കുറവ്. സാധാരണ കിട്ടേണ്ടതിന്‍റെ 65 ശതമാനം കുറവ് മഴയാണ് വയനാട്ടിൽ കിട്ടിയിരിക്കുന്നത്. 53 ശതമാനം കുറവാണ് ഇടുക്കിയിലെ മഴ. കാസർഗോഡും കണ്ണൂരും 41 ശതമാനം കുറവ് മഴയാണ് പെയ്തിരിക്കുന്നത്. പാലക്കാട് 37 ശതമാനം കുറവ്, കൊല്ലത്ത് 36 ശതമാനം കുറവ്, തൃശൂരിലും ആലപ്പുഴയിലും 33 ശതമാനം വീതം കുറവ്, എറണാകുളത്ത് 29 ശതമാനം കുറവ്, കോഴിക്കോട്ട് 25 ശതമാനം കുറവ്, മലപ്പുറത്തും കോട്ടയത്തും 20 ശതമാനം വീതം കുറവ്, പത്തനംതിട്ടയിൽ 18 ശതമാനത്തിന്‍റെ കുറവ് എന്നിങ്ങനെയാണ് മഴയുടെ അവസ്ഥ. തിരുവനന്തപുരത്തുമാത്രമാണ് സാധാരണ കിട്ടേണ്ട മഴ ലഭിച്ചിരിക്കുന്നത്. 279.7 മില്ലീമീറ്ററാണ് തിരുവനന്തപുരത്ത് സാധാരണ കിട്ടേണ്ടത്. ഇത്തവണ 280.6 മില്ലീമീറ്റർ ലഭിച്ചു കഴിഞ്ഞു.സമീപകാല ചരിത്രത്തിലൊന്നും കേരളത്തിൽ ഇത്ര മഴ കുറഞ്ഞ സ്ഥിതി ഉണ്ടായിട്ടില്ല. ഡാമുകൾ ഇങ്ങനെ ജൂണിൽ അറ്റംപറ്റികിടക്കുന്നതും ആദ്യമാണ്.
