മാസങ്ങളോളം കേരളത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘം നടത്തിയ മോഷണക്കേസുകളിൽ വിധി ഈ മാസം 18ന്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് മൂന്ന് കേസുകളിലെ വിധി പറയുന്നത്. കുറുവാ സംഘത്തലവൻ കട്ടുപൂച്ചൻ എന്നറിയപ്പെടുന്ന പ്രതിയും സന്തോഷ് സെൽവനും ഉൾപ്പെട്ട കേസുകളിലാണ് വിധി.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന കുറുവാ സംഘത്തിന്റെ മോഷണങ്ങൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരുന്നത്. കേസിലെ പ്രധാന പ്രതികളായ കട്ടുപൂച്ചനെയും സന്തോഷ് സെൽവനെയും പോലീസ് സാഹസികമായാണ് പിടികൂടിയത്.മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണക്കേസായിരുന്നു ആദ്യത്തേത്. ഇതിന് പുറമെ മറ്റ് രണ്ട് കേസുകളിലെയും വിചാരണ പൂർത്തിയായതോടെയാണ് മൂന്ന് കേസുകളിലും ഒരുമിച്ച് വിധി പറയാൻ കോടതി തീരുമാനിച്ചത്.
ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ പ്രതികൾക്കെതിരായ വാദങ്ങൾ കോടതിയിൽ അവതരിപ്പിച്ചത്. അതേസമയം, പ്രതികളുടെ അറസ്റ്റ് നടപടികളിൽ ഉൾപ്പെടെ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രതിഭാഗത്തിന്റെ ആരോപണം. ഈ വീഴ്ചകൾ പ്രതികൾക്ക് അനുകൂലമാകുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ.മൂന്ന് കേസുകളിലും പ്രതികൾക്ക് തടവ് ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. കേരളത്തെ ദിവസങ്ങളോളം ഭീതിയിലാക്കിയ കുറുവാ മോഷണ സംഘത്തിലെ പ്രതികൾക്ക് കോടതി എന്ത് ശിക്ഷ നൽകുമെന്ന ആകാംക്ഷയിലാണ് ഇനി.
